'ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന വേദന ഒരു സമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിക്കണമെന്നില്ല': പ്രഫ. രത്തന്‍ ലാലിന്റെ ജാമ്യ ഉത്തരവില്‍ കോടതി

Update: 2022-05-21 12:46 GMT

ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന വേദനയോ വികാരമോ ഒരു ഗ്രൂപ്പിനെയോ സമൂഹത്തെയോ മുഴുവന്‍ പ്രതിനിധീകരിക്കുന്നുവെന്ന് കരുതാനാവില്ലെന്ന് പ്രഫ. രത്തന്‍ ലാലിന് ജാമ്യം നല്‍കിയ ഉത്തരവില്‍ കോടതി. ഇത്തരം വേദനകളെ സാഹചര്യം പരിഗണിച്ചുകൊണ്ടുവേണം മനസ്സിലാക്കാനെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വരെ വിമര്‍ശിച്ചുകൊണ്ട് രത്തന്‍ലാല്‍ എഴുതിയ പോസ്റ്റാണ് പരാതിക്കിടയാക്കിയത്. ഡല്‍ഹി സര്‍വ്വകലാശാലയിലെ ഹിന്ദു കോളജിലെ പ്രഫസറായ രത്തന്‍ ലാലിനെ ഇന്നലെ രാത്രിയാണ് പോലിസ് അറസ്റ്റ് ചെയ്തത്. രത്തന്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് പരാതി നല്‍കിയത്.

ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന് അധ്യാപകനെ കോടതി വിലക്കി.

പ്രതിചേര്‍ക്കപ്പെട്ടയാളുടെ നിഗമനങ്ങളില്‍ പലതും ഊഹങ്ങളാണ്. കാരണം സര്‍വേ റിപോര്‍ട്ട് പൊതുഇടത്ത് ഇപ്പോഴുമില്ല. ആക്ഷേപഹാസ്യം സൃഷ്ടിക്കാനുള്ള പരാജയപ്പെട്ട ശ്രമായിരുന്നു പ്രഫ. രത്തന്‍ലാലിന്റേത്. അത് തിരിച്ചടിക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ എഫ്‌ഐആര്‍ അതിന്റെ ഭാഗമാണ്. ഇന്ത്യന്‍ സംസ്‌കാരം ഏറ്റവും പഴക്കമേറിയ ഒന്നാണ്. എല്ലാ മതവിഭാഗങ്ങളോടും സഹിഷ്ണുതയും അതിന്റെ പ്രത്യേകതയാണ്.

ഒരു വ്യക്തിക്ക് ഉണ്ടാകുന്ന വേദന മറ്റുള്ളവരെ മുഴുവന്‍ പ്രതിനിധീകരിക്കുന്നുവെന്ന് പറയാനാവില്ല. അത് പൊതുസാഹചര്യത്തില്‍ വേണം മനസ്സിലാക്കാന്‍. ഒരു പോസ്റ്റ് ഒരാള്‍ക്ക് നാണക്കേടുണ്ടാക്കുമെങ്കിലും അത് കലാപമുണ്ടാക്കുന്നുവെന്ന് പറയാനാവില്ല. ഓരോ വ്യക്തിയും ഓരോ തരത്തിലാണ് അത് കാണുന്നത്. ഇതുപോലൊരു പോസ്റ്റിന്റെ പേരില്‍ പ്രകോപനമുണ്ടാവണമെന്നുമില്ല.

പോസ്റ്റിട്ടയാളുടെ പ്രവര്‍ത്തി പലരെയും വേദനിപ്പിക്കുന്നതായിരിക്കാം അത് ഒഴിവാക്കാമായിരുന്നതുമാണ്. പോസ്റ്റ്, അപലപനീയമാണെങ്കിലും, സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണെന്ന് പറയാനാവില്ല. സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍ പോലിസിന് ചുമതലയുള്ളതിനാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകാനുള്ള ചെറിയ സൂചനപോലും പോലിസ് ഗൗരവത്തിലെടുക്കുമെന്ന് മനസ്സിലാകും. പക്ഷേ, കോടതി ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി നിലവാരം കാണിക്കാന്‍ നിര്‍ബന്ധിതരാണ്. ഇപ്പോള്‍ കസ്റ്റഡിയിലുളളയാല്‍ ഒരു സ്ഥിരം കുറ്റവാളിയല്ല, ഒളിവില്‍ പോകാനും സാധ്യതയില്ല- കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Tags: