മെയ് പകുതിയോടെ കൊവിഡ് രോഗികളുടെ എണ്ണം 13,000ത്തിലെത്തിയേക്കും; മുന്നറിയിപ്പുമായി ഒഡീഷ മുഖ്യമന്ത്രി

Update: 2021-04-28 15:11 GMT

ഭുവനേശ്വര്‍: മെയ് പതിനഞ്ചോടെ കൊവിഡ് ബാധികരുടെ എണ്ണം 13,000ത്തിലെത്തിയേക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് മുന്നറിയിപ്പുനല്‍കി. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി ജാഗ്രതാനിര്‍ദേശം നല്‍കി. ഏറ്റവും അപകടകരമായ സ്ഥിതിവിശേഷം നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 6,000-6,500 ആണ്.

പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ കൊവിഡിനെയും കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ജില്ലാ കലക്ടര്‍മാരുടെയും കൊവിഡ് അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

പടിഞ്ഞാറന്‍ ഒഡീഷയില്‍ പ്രത്യേകിച്ച് കട്ടക്ക്, ഭുവനേശ്വര്‍ തുടങ്ങിയ ജില്ലകളില്‍ കൊവിഡ് വ്യാപനം വര്‍ധിതമായ തോതിലാണെന്നും ജനിതകമാറ്റം വന്ന വൈറസ് പടര്‍ന്നുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ നിരക്ക് 1.57 ശതമാനമാണ്. ഫെബ്രുവരി 18ന് ആരംഭിച്ച രണ്ടാം തരംഗം മെയ് പകുതിയോടെ 2.04 ലക്ഷം പേരെ രോഗികളാക്കിമാറ്റുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.