എസ്എഫ്ഐക്കാര്‍ മര്‍ദിച്ച പോലിസുകാരനെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കും

എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരേ ഇന്നലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്

Update: 2026-02-15 09:51 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളില്‍വച്ച് എസ്എഫ്ഐക്കാര്‍ മര്‍ദിച്ച പോലിസുകാരനെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കും. സംഭവത്തില്‍ ഫോര്‍ട്ട് എസിപിയോട് കമ്മീഷണര്‍ കെ കാര്‍ത്തിക് റിപോര്‍ട്ട് ആവശ്യപ്പെട്ടു. എസ്എഫ്ഐക്കാരുടെ മര്‍ദനമേറ്റ എആര്‍ ക്യാംപിലെ മിഥുന്‍ റോയിക്കെതിരേ കേസെടുത്തതില്‍ പോലിസ് സേനക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരേ ഇന്നലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസിപിയുടെ റിപോര്‍ട്ട് ലഭിച്ചാല്‍ മിഥുന്‍ റോയിക്കെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.

പോലിസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തില്‍ അടിയന്തര പരിശോധന നടത്താന്‍ നിര്‍ദേശിച്ചതായി കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. 'പോലിസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയുടെ ഭാഗമായി പല പ്രശ്നങ്ങളിലും ഇടപെടാറുണ്ട്. അതിന്റെ ഭാഗമായി പോലിസുകാരനെ പിന്നാലെ പോയി അനാവശ്യമായി ഉപദ്രവിച്ചാല്‍ ആരായാലും നടപടിയുണ്ടാകും. ക്രമസമാധാന ചുമതല വഹിച്ചതിന്റെ പേരില്‍ പോലിസുകാരനെ ആരെങ്കിലും ആക്രമിച്ചാല്‍ നടപടിയെടുക്കും. പോലിസുകാരന് സുരക്ഷയും നിയമസഹായവും നല്‍കും' കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു.

കുടുംബത്തോടൊപ്പം മാളിലെത്തിയ പോലിസുകാരനെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പുതുവല്‍സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയ പോലിസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നായിരുന്നു മിഥുന്‍ റോയിയുടെ പരാതി.

സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. മിഥുന്‍ തങ്ങളെ മര്‍ദിച്ചുവെന്നാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതി. വഞ്ചിയൂര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലിസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

Tags: