പുതിയ പാര്‍ലമെന്റ് നിര്‍മാണപദ്ധതിയെ അവശ്യസര്‍വീസായി പ്രഖ്യാപിച്ചു; കൊവിഡ് വ്യാപനത്തിനിടയിലും നിര്‍മാണപ്രവര്‍ത്തനം തുടരും

Update: 2021-04-27 11:44 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടയിലും രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്റ് നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ല. പാര്‍ലമെന്റ് നിര്‍മാണ പദ്ധതിയായ കേന്ദ്ര വിസ്താ പ്രൊജക്റ്റ് കേന്ദ്ര സര്‍ക്കാര്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. ഇന്ത്യ ഗേറ്റിനു സമീപമാണ് പദ്ധതിപ്രദേശം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രിയപ്രൊജക്റ്റുകളിലൊന്നാണ് 3.2 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ പരന്നുകിടക്കുന്ന കേന്ദ്ര വിസ്താ പ്രൊജക്റ്റ്. പഴയ കെട്ടിടങ്ങള്‍ പുനഃരുദ്ധരിക്കുക, പുതിയ പാര്‍ലമെന്റ് നിര്‍മിക്കുക തുടങ്ങി നിരവധി പദ്ധതികള്‍ ഉള്ളടങ്ങുന്ന വിസ്താ പ്രൊജക്റ്റിനു വേണ്ടി കേന്ദ്രം 20,000 കോടിയാണ് നീക്കിവയ്ക്കുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മാണസ്ഥലത്തുതന്നെ താമസിച്ചിപണിയെടുക്കുന്ന തൊഴിലാളികളുള്ള പദ്ധതികള്‍ക്കേ നിര്‍മാണാനുമതിയുളളൂ. വിസ്താ പ്രൊജക്റ്റിനെ മാത്രമേ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുളളൂ. അവശ്യസര്‍വീസെന്നാണ് ഈ ഇതിനു പറയുന്ന ന്യായം. കര്‍ഫ്യൂ സമയത്തും തൊഴിലാളികളെ കൊണ്ടുവരാനും പോകാനും വിസ്താ പ്രൊജക്റ്റിന് അനുമതി നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിലവിലുളള ഏപ്രില്‍ 19ന് 180 വാഹനങ്ങള്‍ക്കളുള്ള പാസ്സാണ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയിട്ടുള്ളത്. എല്ലാം വിസ്താ പദ്ധതിയുടെ ഭാഗമാണ്.

വിസ്താ പ്രൊജക്റ്റിനു നീക്കിവച്ചപണം ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ വഴി തിരിച്ചുവിടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കും കേന്ദ്രം വഴങ്ങിയിട്ടില്ലെന്നു മാത്രമല്ല, നിര്‍മാണം തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനു ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള പണമാണ് ഒറ്റ പദ്ധതിക്കുവേണ്ടി നീക്കിവച്ചിരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. 

Tags: