പുതിയ കൊവിഡ് വകഭേദം ഏത് സമയത്തും എവിടെയുമെത്താം; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2021-08-10 12:44 GMT

ന്യൂഡല്‍ഹി: പുതിയ കൊവിഡ് വകഭേദം ഏത് സമയത്തും എവിടെയും സംഭവിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആള്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ് കെ സിങ് പറഞ്ഞു.

ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാപ്പ, ബി 1317.3 എന്നീ വകഭേദങ്ങളാണ് നിരീക്ഷണത്തിലുള്ള മറ്റ് രണ്ട് വകഭേദങ്ങള്‍- അദ്ദേഹം പറഞ്ഞു.

നാം രണ്ട് തരത്തിലുള്ള നിരീക്ഷണങ്ങളാണ് നടത്തുന്നത്. പുറത്തുനിന്നുവരുന്ന വകഭേദങ്ങളും രാജ്യത്തിനകത്തെ ഡെല്‍റ്റ വകഭേദവും. ഇനി മുതല്‍ നാം മറ്റ് ചില കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കണം. ഏത് സമയത്തും അത് ഏത് സ്ഥലത്തും പുതിയ വകഭേദങ്ങള്‍ എത്തിച്ചേരാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധനല്‍കുകയും കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് ജീനോം സീക്വന്‍സിങ് നടത്തുകയുമാണ് ലോകാരോഗ്യസംഘടന നല്‍കുന്ന നിര്‍ദേശം. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് അഞ്ച് ലാബുകളും അഞ്ച് ആശുപത്രികളും മാറ്റിവച്ച് പ്രതിരോധ നടപടികള്‍ കൈക്കൊള്ളണം. രാജ്യത്ത് 277 കേന്ദ്രങ്ങളിലായി 8,000 സാപിളുകളാണ് ജൂലൈയില്‍ ശേഖരിച്ചത്.

കേരളത്തിലെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്ക് സംഘത്തെ അയച്ചിരുന്നു. ചില ജില്ലകള്‍ പ്രത്യേകിച്ച് പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.