രാജ്യം 6 മുതല്‍ എട്ടാഴ്ച വരെ പൂര്‍ണമായും അടച്ചിടണമെന്ന് ഐസിഎംആര്‍ മേധാവി

Update: 2021-05-12 19:20 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഇല്ലാതാകണമെങ്കില്‍ രാജ്യം 6 മുതല്‍ എട്ടാഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള എല്ലാ ജില്ലകളും പൂര്‍ണമായും അടച്ചിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ രാജ്യത്തെ 718 ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. ന്യൂഡല്‍ഹി, മുംബൈ, തുടങ്ങിയ വന്‍ നഗരങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.

രാജ്യത്ത് നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ വേണമെന്ന് നിര്‍ദേശിക്കുന്ന ആദ്യ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഭാര്‍ഗവ.

കഴിഞ്ഞ തവണയില്‍ നിന്നു വ്യത്യസ്തമായി കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. തീരുമാനം സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഉണ്ടാക്കുന്ന സാമ്പത്തിക തകര്‍ച്ച തന്നെയാണ് ഇത്തരമൊരു നിലപാടിലേക്ക് കേന്ദ്രത്തെ നയിച്ചത്.

അതേസമയം നിരവധി സംസ്ഥാനങ്ങള്‍ ഇടവിട്ടുളള ലോക്ക് ഡൗണ്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.

ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകള്‍ അടച്ചിടണം. 5-10 ശതമാനം പോസിറ്റിവിറ്റിയുള്ള ജില്ലകള്‍ തുറക്കാം. അത് പക്ഷേ, 6-8 ആഴ്ചയ്ക്കുളളില്‍ സാധ്യതയില്ലെന്നാണ് ഐസിഎംആര്‍ പറയുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിലൊന്നായിരുന്നു ഡല്‍ഹി, 35 ശതമാനം. അതിപ്പോള്‍ 17 ശതമാനമായി മാറി. ഈ സമയത്ത് ഡല്‍ഹി തുറന്നുകൊടുത്താല്‍ ഫലം ദുരന്തായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികളില്‍ കേന്ദ്രത്തിന്റെ വീഴ്ചകളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.