ഡല്‍ഹി കലാപക്കേസിലെ കുറ്റാരോപിതന്റെ മൊഴി പരസ്യപ്പെടുത്തിയ സീന്യൂസിനെ ശാസിച്ച് ഹൈക്കോടതി

Update: 2020-10-20 07:27 GMT
ഡല്‍ഹി കലാപക്കേസിലെ കുറ്റാരോപിതന്റെ മൊഴി പരസ്യപ്പെടുത്തിയ സീന്യൂസിനെ ശാസിച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതന്റെ മൊഴി പരസ്യപ്പെടുത്തിയ സീന്യൂസിനെ ശാസിച്ച് ഹൈക്കോടതി. രഹസ്യമൊഴി ലഭിച്ച ഉറവിടം വ്യക്തമാക്കണമെന്നും ഇത്തരം മൊഴി ശേഖരിച്ച് പരസ്യപ്പെടുത്താന്‍ സിന്യൂസ് പ്രോസിക്യൂട്ടറല്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, വിചാരണയില്‍ അത്രയേറെ മൂല്യമൊന്നുമില്ലാത്ത ഒരു തെളിവിനെ വ്യക്തിയെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് വസ്തുതകളെ ശരിയല്ലാത്ത രീതിയില്‍ അവതരിപ്പിക്കുന്നതിന് തുല്യമാണ്- ജസ്റ്റിസ് വിഭു ബഖ്‌റു പറഞ്ഞു. ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹയാണ് തന്റെ മൊഴി പോലിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 

ഇത്തരം രേഖകള്‍ പരസ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രതി ഏറ്റുപറഞ്ഞ വിവരങ്ങള്‍ എന്നവകാശപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാനും സീന്യൂസിനോട് ആവശ്യപ്പെട്ടു.

റിപോര്‍ട്ടറുടെ പേര് ഉള്‍പ്പെടുന്ന സത്യവാങ്മൂലം സീല്‍ ചെയ്ത കവറില്‍ നല്‍കാന്‍ അനുവദിക്കണമെന്ന വാദം കോടതി സ്വീകരിച്ചില്ല. നിങ്ങള്‍ പരസ്യപ്പെടുത്താന്‍ അനുവാദമില്ലാത്ത കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നു. എന്നാല്‍ നിങ്ങളുടെ പേര് മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു- രണ്ടും തമ്മിലുള്ള വൈരുദ്ധ്യം കോടതി ചൂണ്ടിക്കാട്ടി. 

 തങ്ങള്‍ മൊഴി ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലിസ് സത്യവാങ് മൂലം നല്‍കിയതോടെയാണ് സീന്യൂസ് ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരായത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത് ഉറവിടവുമായി ബന്ധപ്പെട്ട ധാരണയുടെ പുറത്താണെന്നും അത് മറച്ചുവയ്ക്കാന്‍ അവകാശമുണ്ടെന്നും സീന്യൂസ് അഭിഭാഷകന്‍ അഗര്‍വാള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രസ് കൗണ്‍സില്‍ ആക്റ്റിലെ സെക്ഷന്‍15(2) പ്രകാരം ഉറവിടം വ്യക്തമാക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ടെന്നായിരുന്നു സീന്യൂസിന്റെ വാദം. കൂടാതെ 1983ലെ നിയമകമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകളും അഭിഭാഷകന്‍ എടുത്തുകാട്ടി. എന്നാല്‍ കോടതികള്‍ അടിസ്ഥാനപരമായി നിയമപുസ്തകമാണ് പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കി. 

വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞപ്പോള്‍ പ്രതിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് രഹസ്യമൊഴിയില്‍ പറഞ്ഞതായി സീന്യൂസ് വാദിച്ചു. ഇതിനെയും കോടതി ശാസിച്ചു. ഇത്തരം കുറ്റാരോപണങ്ങള്‍ നടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും നിങ്ങള്‍ പരിധിവിടുകയാണെന്നും കോടതി പറഞ്ഞു.

സീന്യൂസ്, ഒപിഇന്ത്യ, ഫെയ്ബുക്ക് , യു്യൂബ് തുടങ്ങിവയെ പ്രതിചേര്‍ത്താണ് ഹരജി നല്‍കിയിരിക്കുന്നത്. 

അടുത്ത ഹിയറിങ് വെളളിയാഴ്ച നടക്കും.

Tags:    

Similar News