ബംഗാള്‍ ഗവര്‍ണറും പ്രധാനമന്ത്രി മോദിയും കൂടിക്കാഴ്ച നടത്തി

Update: 2021-08-11 18:14 GMT

ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വച്ചായിരന്നു കൂടിക്കാഴ്ച. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടക്കുന്നതിനാല്‍ മോദി പാര്‍ലമെന്റില്‍ തന്നെയുണ്ടായിരുന്നു.

തൃണമൂലും ഗവര്‍ണറും തമ്മിലുള്ള ബന്ധം മോശമായതിനാല്‍ ഇരുവരുയെയും കൂടിക്കാഴ്ച ബംഗാളില്‍ വലിയ വിവാദത്തിന് വഴിവച്ചു. സൗഹൃദ കൂടിക്കാഴ്ചയാണ് നടന്നതെന്ന് ധന്‍ഖര്‍ പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഫോട്ടോയും എടുത്തു.

സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ കണ്ടതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആരോപണം. അതല്ലെങ്കില്‍ ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുക്കാനായിരിക്കുമെന്നും തൃണമൂല്‍ നേതാവും ജനറല്‍ സെക്രട്ടറിയുമായ കുനല്‍ ഘോഷ് പരിഹസിച്ചു.

ഗവര്‍ണര്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുമോയെന്ന കാര്യം വ്യക്തമല്ല.

എത്ര ദിവസം ഡല്‍ഹിയിലുണ്ടാവുമെന്ന് ഗവര്‍ണര്‍ രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.