അനധികൃത അവധിയിലുള്ളവരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

ശമ്പളമില്ലാത്ത അവധിയെടുക്കുകയും അനുവദിച്ച അവധിക്ക് ശേഷവും തിരികെ സര്‍വീസില്‍ പ്രവേശിക്കാതിരിക്കുകയും ചെയ്തവരെയാണ് പിരിച്ചുവിടുക.

Update: 2021-01-19 04:32 GMT

തിരുവന്തപുരം: അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനു മുന്നോടിയായി അനധികൃത അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. അവസാന ഹാജര്‍ രേഖപ്പെടുത്തിയ തിയതിയുള്‍പ്പെടെ നിശ്ചിത ഫോറത്തില്‍ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.


ശമ്പളമില്ലാത്ത അവധിയെടുക്കുകയും അനുവദിച്ച അവധിക്ക് ശേഷവും തിരികെ സര്‍വീസില്‍ പ്രവേശിക്കാതിരിക്കുകയും ചെയ്തവരെയാണ് പിരിച്ചുവിടുക. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുമേധാവികള്‍ നടപടി തുടങ്ങിയത്. ഓരോ വകുപ്പിലും വിവിധ തസ്തികകളില്‍ ആറു മാസത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങതെ അവധിയിലും അനധികൃത അവധിയിലും തുടരുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. അവസാനമായി ശമ്പളം കൈപ്പറ്റിയ മാസം, ഹാജര്‍ പുസ്തകത്തില്‍ അവസാനമായി ഹാജര്‍ രേഖപ്പെടുത്തിയ തീയതി, ശമ്പളം നല്‍കാതിരിക്കാനുള്ള കാരണം, അവധി അനുവദിച്ചിട്ടുണ്ടോ എന്നിവ പ്രത്യേകം ഫോറത്തില്‍ നല്‍കാനാണ് നിര്‍ദ്ദേശം.




Tags:    

Similar News