എല്‍ഡിഎഫിന്റെ അടിത്തറയിളകിയിട്ടില്ല, പരസ്പര ധാരണയോടെ യുഡിഎഫും ബിജെപിയും മല്‍സരിച്ചു: എം വി ഗോവിന്ദന്‍

Update: 2025-12-15 11:14 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികള്‍ ഒന്നിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരസ്പര ധാരണയോടെയാണ് യുഡിഎഫും ബിജെപിയും മല്‍സരിച്ചതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മുന്നേറ്റമുണ്ടാക്കിയെന്ന ബിജെപി വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സീറ്റുകളുടെ കാര്യത്തില്‍ ഒറ്റക്കക്ഷിയായെങ്കിലും അവര്‍ക്ക് കേവല ഭൂരിപക്ഷം നേടാനോ, ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മുന്നണിയായി മാറാനോ സാധിച്ചിട്ടില്ല

എല്‍ഡിഎഫിന്റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. എല്‍ഡിഎഫിന്റെ അടിത്തറ ഇളകിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായത് വലിയ തിരിച്ചടിയല്ല. ചില ഘടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജെപി യുഡിഎഫ് ധാരണയുണ്ടായി. എന്നാല്‍ അതേസമയം മലപ്പുറത്തും മധ്യകേരളത്തിലും തിരിച്ചടിയുണ്ടായി.

വര്‍ഗീയതയും വിശ്വാസവും രണ്ടാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വിശ്വാസമല്ല വര്‍ഗീയത. വര്‍ഗീയ ശക്തികളുടെ പ്രചാരണമാണ് നടക്കുന്നത്. അവരുടെ കൂട്ടുകെട്ട് വിജയം കണ്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ തിരിച്ചടിയില്‍ ഹരിഹാരം കാണും. വേണ്ടത് ചെയ്യും. കൊല്ലത്തെ തിരിച്ചടിയില്‍ പ്രത്യേകം ചര്‍ച്ച നടത്തും. ഒരു കമ്മൂ്യണിസ്റ്റിന് പരാജയം എന്നാല്‍ അവസാനത്തേ പരാജയമെന്നോ വിജയമെന്നാല്‍ അവസാനത്തെ വിജയമെന്നോ ഉള്ള തെറ്റിദ്ധാരണ ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മൂന്നാം ടേമിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു.

Tags: