അരിമ്പ്ര കുത്ത് വനവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം തുടക്കമായെന്ന് വനംവകുപ്പ്

Update: 2021-06-05 10:51 GMT

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: കിഴുപറമ്പ് പഞ്ചായത്തിലെ അരിമ്പ്ര കുത്ത് വനഭൂമിയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍  പദ്ധതി തുടര്‍ന്നു കൊണ്ടിരിക്കയാണന്ന് പരിസ്ഥിതി ദിനത്തില്‍ കൊടുമ്പുഴ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചര്‍ മനോജ് കുമാര്‍ പറഞ്ഞു. പതിനേഴ് ഏക്കറില്‍ ആദ്യഘട്ടമാരംഭിച്ച വൃക്ഷത്തൈ നടലില്‍ ഏഴായിരത്തിലധികം തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നട്ടുപിടിപ്പിച്ചിരുന്നു. 323 ഏക്കര്‍ ഭൂമിയില്‍ ഘട്ടംഘട്ടമായി വനവല്‍ക്കരണം നടത്താനാണ് വനംവകുപ്പ് തീരുമാനം.

മുമ്പ് ഈ പ്രദേശം കശുമാവിന്‍ പ്ലാന്റേഷനായിരുന്നു. 15വര്‍ഷമായി തരിശായികിടക്കുകയാണ്. ഇവിടെ വനവല്‍ക്കരണം നടത്തണമെന്ന് അരിമ്പ്ര കുത്ത് വനവല്‍ക്കരണ സമിതി കണ്‍വീനര്‍ കെ എം സലിം പരാതി നല്‍കിയിരുന്നു. നാല് വര്‍ഷം മുമ്പ് വനംവകുപ്പ് മന്ത്രി അത് പരിഗണിക്കാമെന്ന് അറിയിച്ചു. അതിന്റെ തുടര്‍ച്ചയാണ് തൈകള്‍ നടാന്‍ തീരുമാനമായത്.

1972ല്‍ 323 ഏക്കര്‍ സ്വാഭാവികവനം വെട്ടിമാറ്റി കശുമാവിന്‍ പ്ലാന്റേഷനാക്കി മാറ്റിയ ഇടത്താണ് വനവല്‍ക്കരണം നടക്കുന്നത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനു കീഴില്‍ എടവണ്ണ റേഞ്ച് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് അരിമ്പ്ര കുത്ത് വനഭൂമി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനംവകുപ്പും സംയുക്തമായി കഴിഞ്ഞ വര്‍ഷം 17 ഏക്കര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി ഏഴായിരം തൈകള്‍ വെച്ചുപിടിച്ചിരുന്നു.