'സ്ത്രീകള്‍ക്കെതിരായ നീതി നിഷേധത്തിനെതിരേ പോരാട്ടം ശക്തമാക്കണം'; വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

Update: 2026-03-09 12:06 GMT

തിരൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമന്‍ ഇന്ത്യ മൂവ്മെന്റ് കേരള സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ 'മൗനം വെടിയൂ-സ്ത്രീനീതിക്കായി പോരാടൂ' എന്ന പ്രമേയത്തില്‍ തിരൂരില്‍ 'ടേബിള്‍ ടോക്ക്' സംഘടിപ്പിച്ചു. സ്ത്രീകള്‍ നേരിടുന്ന നീതിനിഷേധങ്ങള്‍ക്കെതിരേയും സാമൂഹികമായ അവഗണനകള്‍ക്കെതിരേയും ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ ചര്‍ച്ച ആഹ്വാനം ചെയ്തു. തിരൂര്‍ സബ്ക റോയല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതാ നേതാക്കള്‍ പങ്കെടുത്തു. സ്ത്രീ സുരക്ഷ, തുല്യവേതനം, രാഷ്ട്രീയ പങ്കാളിത്തം എന്നീ വിഷയങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന അസമത്വങ്ങളെ ചര്‍ച്ചയില്‍ പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശനമായ നിയമനിര്‍മ്മാണം നടപ്പിലാക്കലും, സുരക്ഷിതത്വവും ഉറപ്പുവരുത്തുക, ഭരണകൂടങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സ്ത്രീകളുടെ മതിയായ പ്രതിനിധാനം ഉറപ്പാക്കുക, ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക എന്നിങ്ങനെ ചര്‍ച്ചയില്‍ വ്യത്യസ്ത ആവശ്യങ്ങളാണ് ഉയര്‍ന്നത്. സ്ത്രീനീതി എന്നത് ഒരു ഔദാര്യമല്ല, മറിച്ച് അത് ഭരണഘടനാപരമായ അവകാശമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടുകളായി സ്ത്രീകളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വ്യവസ്ഥിതിക്കെതിരേ ഐക്യത്തോടെ പോരാടാന്‍ വനിതാ ദിനം പ്രചോദനമാകണമെന്നും നേതാക്കള്‍ പറഞ്ഞു.

വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ഷെരീഫ് മോഡറേറ്ററായ ടേബിള്‍ ടോകില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സ്റ്റേറ്റ് പ്രസിഡന്റ് വി എ ഫായിസ, ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് സംസ്ഥാന ജനറല്‍ സെക്രെട്ടറി ജമീല ഇസ്സുദ്ദീന്‍, അഡ്വ: ഷേബു, അഡ്വ: സബീന, സ്‌നേക്ക് ടേക്കര്‍ ഉഷ, സജിനി കുരിക്കള്‍, എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രെട്ടറി റൈഹാനത്ത് ചാപ്പനങ്ങാടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സല്‍മ സ്വാലിഹ്, ജില്ലാ പ്രസിഡന്റ് ലൈല ഷംസുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജാസ്മിന്‍ എടരിക്കോട് തുടങ്ങി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ സംസാരിച്ചു.

'മൗനം വെടിയൂ, സ്ത്രീനീതിക്കായി പോരാടൂ' എന്ന മുദ്രാവാക്യം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി ജനങ്ങളിലേക്ക് എത്തിക്കുമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് ഭാരവാഹികള്‍ അറിയിച്ചു. ഇറാനിലെ സ്‌കൂളില്‍ ബോംബിട്ട് ഇരുന്നുറോളം പെണ്‍കുഞ്ഞുങ്ങളെ കൊന്ന സാമ്രാജ്യത്വ ഭീകരതക്കെതിരേ പ്രതിഷേധവും സംഘടിപ്പിച്ചു.

Tags: