കൊവിഡ് വാക്‌സിന്‍ നയം നോട്ട്‌നിരോധനത്തിനു സമാനം; കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി

Update: 2021-04-21 06:35 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച വാക്‌സിന്‍ നയത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

''കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം നോട്ടുനിരോധനത്തിനോളം ഒട്ടും കുറവല്ല. സാധാരണക്കാര്‍ ഇത്തവണയും വരിനില്‍ക്കേണ്ടിവരും. പണവും ആരോഗ്യവും ജീവനും നഷ്ടപ്പെടും. ഇതുകൊണ്ട് ഏതാനും വ്യവസായികള്‍ക്കുമാത്രമേ ഗുണമുണ്ടാവൂ''- രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളോട് അനുഭാവം പുലര്‍ത്തുന്നതരത്തിലല്ലെന്ന വിമര്‍ശനവുമായി പ്രിയങ്കാഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് രാഹുലിന്റെ പ്രതികരണം.

ഇതുവരെ 13,01,19,310 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. പ്രതിദിനം രാജ്യത്ത് മൂന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ ആദ്യ തരംഗത്തേക്കാള്‍ അധികമാണ് പുതിയ തരംഗത്തില്‍ റിപോര്‍ട്ട് ചെയ്യുന്ന രോഗബാധ.

കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച പൊതുനയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വച്ച് തീരുമാനമായിരുന്നു. വാക്‌സിന്‍ ഉദ്പാദകര്‍ക്ക് സ്വതന്ത്രമായി വിലനിര്‍ണയിക്കാനുള്ള അവകാശം, വാക്‌സിന്‍ നല്‍കുന്നനുള്ള ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ ചുമലിലേക്ക് മാറ്റല്‍ തുടങ്ങി അടിസ്ഥാനപരമായ നയത്തില്‍ തന്നെ കേന്ദ്രം മാറ്റംവരുത്തിയിട്ടുണ്ട്.