സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി

Update: 2021-06-21 16:29 GMT

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡിന്റെ ഏറ്റവും മാരക വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തി. പത്തനംതിട്ട ജില്ലയില്‍ കടപ്ര പഞ്ചായത്തിലാണ് കൊവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പത്തനംതിട്ട കലക്ടറാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

പത്തനംതിട്ടക്കു പുറമെ ഇതിനകം പാലക്കാടും രണ്ട് കേസുകളുള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡിലെ നാലു വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് മാസം 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. നിലവില്‍ കുട്ടി നെഗറ്റീവാണ്. കുട്ടിയുടെ സ്രവം ന്യൂഡല്‍ഹി സിഎസ്ഐആര്‍ - ഐജിഐബിയില്‍ പരിശോധനക്കയച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയായി പ്രഖ്യാപിച്ചു. ഇവിടെ ടിപിആര്‍ നിരക്ക് 18.42 ശതമാനമാണ്. ഇതുവരെ ഇവിടെ 87 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു. നിലവില്‍ ഇവിടെ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ എല്ലാ പോസിറ്റീവ് രോഗികളെയും ഡിസിസിയിലേക്ക് മാറ്റും. പ്രദേശത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും തീരുമാനിച്ചു.