കൊവിഡ് പ്രതിരോധനത്തിന് കൊവിഡ് ബ്രിഗേഡ് ശക്തമാക്കും

Update: 2021-04-27 12:49 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം ഇനിയും ശക്തിപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും വോളണ്ടിയര്‍മാരുടെയും അപര്യാപ്തത പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരോടും വോളണ്ടിയര്‍മാരോടും ബ്രിഗേഡില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

നിവലില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം പരിമിതമാണ്. അതില്‍ തന്നെ കൊവിഡ് പ്രതിരേധപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 13,625 പേരെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. രോഗവ്യാപനം വര്‍ധിച്ചാല്‍ ഇത് പര്യാപ്തമല്ലാതാവും. കൂടുതല്‍ പേരെ കൊവിഡ് ബ്രിഡേഗില്‍ ചേരാനായി മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുന്നുണ്ട്.

സേവന സന്നദ്ധരായവര്‍ കൊവിഡ് ബ്രിഗേഡ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് സേവനം അനിവാര്യമായ കാലമാണെന്നും ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാന്‍ ജനങ്ങള്‍ സന്നദ്ധരാവണമെന്നും അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി കൊവിഡ് വ്യാപനം രൂക്ഷമാവുമെന്ന സൂചനയും നല്‍കി.

സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം രണ്ടാഴ്ചക്കകം 255 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. സൗകര്യങ്ങളും വര്‍ധിപ്പിക്കും.

Tags: