രാജ്യത്തെ ആദ്യ വന- രോഗശാന്തി കേന്ദ്രം ഉത്തരാഖണ്ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

Update: 2021-03-07 12:42 GMT

ഡറാഡൂണ്‍: രാജ്യത്തെ ആദ്യ വന രോഗശാന്തി കേന്ദ്രം ഉത്തരാഖണ്ഡിലെ കാലിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ വനംവകുപ്പാണ് ഇതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തി ഒരു സ്ഥാപനമായി വികസിപ്പിച്ചെടുത്തത്. ശാരീരികവും മാനസികവുമായ രോഗശാന്തിയുണ്ടാക്കാനുള്ള കാടിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അത്് ചികില്‍സയ്ക്ക് ഉപയോഗിക്കുകയാണ് വന രോഗശാന്തി കേന്ദ്രത്തില്‍ ചെയ്യുന്നത്. ഏകദേശം 13 ഏക്രയോളം വിസ്തീര്‍ണമുള്ള കേന്ദ്രം അതിനാവശ്യമായ നിരവധി ആക്റ്റിവിറ്റികളും ഒരുക്കിയിട്ടുണ്ട്.

ജാപ്പനീസ് വന രോഗശാന്തി ചികില്‍സയായ 'കാട്ടുകുളി'(ഷൈന്റിന്‍-യോകു), ഇന്ത്യയില്‍ത്തന്നെ നിലവിലുള്ള ചില രോഗശാന്തി സമ്പ്രദായങ്ങള്‍ എന്നിവ ഏകോപിപ്പിച്ചാണ് ചികില്‍സ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഉത്തരാഖണ്ഡ് ചീഫ് കണ്‍സര്‍വേറ്റര്‍ (റിസര്‍ച്ച്) സഞ്ജീവ് ചതുര്‍വേദി പറഞ്ഞു.

മരംകെട്ടിപ്പിടിക്കല്‍, ട്രക്കിങ്, ധ്യാനം, മാനംനോട്ടം തുടങ്ങി പലതരം ശുശ്രൂഷകളാണ് ഇവിടെ ലഭിക്കുക.

നിശ്ശബ്ദത, കുറച്ചുമാത്രം ആലോചന, മൃദുചലനം, കൂടുതല്‍ അനുഭൂതി എന്നിവയാണ് ചികില്‍സയുടെ പൊതു രീതി.

കാടുകളുടെ ഇത്തരം ഉപയോഗം വഴി മനുഷ്യമനസ്സിനെ വിശുദ്ധീകരിച്ച് ശരീരത്തിലെ ഓക്‌സിടോക്‌സിന്‍, സെറോട്ടോണിന്‍, ഡാപോമൈന്‍ തുടങ്ങിയവയുടെ അളവ് കുറയ്ക്കാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags: