തര്‍ക്കത്തിന് പ്രസക്തിയില്ല, വ്യക്തിപരമായി പറഞ്ഞ അഭിപ്രായമാണ്; വേനലവധി വിഷയത്തില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി

Update: 2025-08-01 05:31 GMT

തിരുവനന്തപുരം: സ്‌കൂള്‍ വേനലവധി ജൂണ്‍, ജൂലൈയിലേക്ക് മാറ്റുന്നതില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ എളുപ്പം തീരുമാനിക്കേണ്ട ഒന്നല്ലെന്നും , വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ പലരോടും അഭിപ്രായം തേടേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


'എന്റെ നാലുവര്‍ഷത്തെ അനുഭവത്തില്‍ വ്യക്തിപരമായി പറഞ്ഞ അഭിപ്രായമാണ്. മഴ പെയ്താല്‍ കുട്ടനാട് താലൂക്കില്‍ മാസങ്ങളോളം സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കാറില്ല. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും ഉണ്ട്. ആഴ്ചകളോളം അടച്ചിടേണ്ടി വരികയാണ്. തീരദേശവാസികള്‍ക്കും മലയോര മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ട്, മഴക്കാല രോഗങ്ങള്‍ വേറെയുണ്ട്. മുഖ്യമന്ത്രിയെ കണ്ട് അഭിപ്രായം വന്നിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തും' മന്ത്രി പറഞ്ഞു.

തര്‍ക്കത്തിന്റെയോ വെല്ലുവിളിയുടെയോ വിഷയം വരുന്നില്ലെന്നും ഇപ്പോഴുള്ള രീതി മതിയെങ്കില്‍ അങ്ങനെ തന്നെ തുടരുമെന്നും ശിവന്‍കുട്ടി പറഞ്ഞു. രക്ഷിതാക്കളുടെയോ കുട്ടികളുടെയോ ഭാഗത്ത് നിന്ന ആലോചിച്ചപ്പോഴാണ് വേനലവധിമാറ്റത്തെ കുറിച്ച് ആലോചിച്ചതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Tags: