മോഡേര്‍ണ വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തേക്ക് 93 ശതമാനം ഫലപ്രദമെന്ന് കമ്പനി

Update: 2021-08-05 13:55 GMT

ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിനായ മൊഡേര്‍ണ രണ്ടാം ഡോസ് എടുത്തശേഷം ആറ് മാസത്തേക്ക് 93 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ മൊഡേര്‍ണ ഇന്‍ഡസ്ട്രീസ്. ക്ലിനിക്കല്‍ പരിശോധനയില്‍ ആറ് മാസത്തിനുശേഷവും വാക്‌സിന്‍ നല്‍കുന്ന പ്രതിരോധത്തില്‍ വലിയ മാറ്റമൊന്നും കണ്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു.

ആന്റിബോഡിയില്‍ കുറവ് കാണുകയാണെങ്കില്‍ അടുത്ത ശീതകാലത്തിനു മുമ്പ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. മോഡേര്‍ണയുടെ എതിരാളികളായ ഫൈസറും ബയോഎന്‍ടെസ് എസ്ഇയും കൊവിഡ് ആന്റിബോഡി സാന്നിധ്യം നിലനില്‍ത്താന്‍ മൂന്നാം ഷോട്ട് വേണമെന്ന് അറിയച്ചതിനു തൊട്ടുപിന്നാലെയാണ് മോഡേര്‍ണയുടെ പ്രതികരണം.

കമ്പനി ഈ വര്‍ഷത്തെ ലക്ഷ്യമായി തീരുമാനിച്ചിട്ടുള്ള 800-1000 ദശലക്ഷത്തില്‍ കൂടുതല്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കില്ലെന്ന് മോഡേര്‍ണ സിഇഒ സ്്റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു. 2021 വര്‍ഷത്തേക്ക് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാനും പദ്ധതിയില്ല.

മൊഡേര്‍ണയുടെ ഓഹരി മൂല്യം 3.6ശതമാനമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. 419.05 ഡോളറുണ്ടായിരുന്ന ഓഹരി മൂല്യം 403.87 ആയാണ് ഇടിഞ്ഞത്.

തങ്ങളുടെ വാക്‌സിന്റെ ഫലപ്രാപ്തി പ്രതിമാസം 6 ശതമാനത്തോളം കുറയുമെന്നാണ് ഫൈസറും ബയോഎന്‍ടെക്കും കഴിഞ്ഞ ആഴ്ച പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്.