'വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി'; സജി ചെറിയാന് മറുപടിയുമായി പി എം എ സലാം

തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുകയാണെന്ന് പി എം എ സലാം

Update: 2026-01-19 08:55 GMT

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പരാമര്‍ശം ഒറ്റപ്പെട്ടതല്ലെന്നും തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുകയാണെന്നും വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി എം എ സലാം ആരോപിച്ചു. സ്ഥാനാര്‍ഥികളുടെ പേര് നോക്കി കാര്യങ്ങള്‍ നിശ്ചിക്കാനാണ് സജി ചെറിയന്‍ പറയുന്നത്. പേര് നോക്കിയാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു.

സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ല. എ കെ ബാലനിലേക്കും സജി ചെറിയാനിലേക്കുമൊക്കെ പാര്‍ട്ടി അധഃപതിച്ചു. ലീഗിനെ പ്രകോപിപ്പിക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. അതിന് ലീഗ് നിന്ന് കൊടുക്കില്ല. വര്‍ഗീയതയെ തടഞ്ഞു നിര്‍ത്തുന്നത് ലീഗാണെന്നും പി എം എ സലാം പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മാര്‍ക്‌സിസം എന്തെന്നറിയാത്ത മുസ് ലിങ്ങളെ സ്ഥാനാര്‍ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളില്‍ ഇത്തരത്തിലാണ് അവര്‍ മല്‍സരിപ്പിച്ചത്. കാസര്‍കോട് നഗരസഭയിലെ കണക്കുകള്‍ പറയുന്ന മന്ത്രിക്ക് ബിജെപി പോലും മുസ് ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നത് അറിയില്ലേ എന്നും അദ്ദേഹം പരിഹസിച്ചു.

യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ആരോപണം. മലപ്പുറം ജില്ലാ പഞ്ചായത്തിലോ കാസര്‍കോട് നഗരസഭയിലോ ജയിച്ചവരുടെ പേര് പരിശോധിച്ചാല്‍ പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ മാത്രമാണ് ജയിക്കുന്നതെന്ന് കാണാം. ഇത് കേരളത്തെ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കുന്നതിന് തുല്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Tags: