ഡോ. സായിബാബയ്‌ക്കെതിരായ നടപടി പുനപ്പരിശോധിക്കണമെന്ന്

കടുത്ത അനാരോഗ്യം കാരണം ഡോ. സായിബാബയ്ക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും കൊവിഡ് ബാധ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും ചൂണ്ടിക്കാണിച്ച് അവര്‍ അധികൃതര്‍ക്ക് മറുപടി നല്‍കിയിരുന്നു.

Update: 2021-04-06 18:42 GMT
ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രഫസറായ ഡോ. സായിബാബയുടെ സേവനം അവസാനിപ്പിച്ച ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള രാം ലാല്‍ ആനന്ദ് കോളജ് അധികൃതരുടെ നടപടി ഞെട്ടലുളവാക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് ഡോ. ജി എന്‍ സായിബാബയുടെ മോചനത്തിന് വേണ്ടിയുള്ള സമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് 31ന് സേവനം അവസാനിപ്പിച്ച നടപടി പ്രാബല്യത്തില്‍വന്നതായി കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഡോ. സായിബാബയുടെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2019 ജൂണില്‍ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കോളജിന് വ്യക്തമായ നിര്‍ദേശം ലഭിച്ചതായി അറിയാന്‍ കഴിഞ്ഞു.മറുപടി നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സമയം കൂടി അനുവദിച്ചെന്ന് കാണിച്ച് 2020 നവംബറില്‍ കോളജ് ഡോ. സായിബാബയുടെ ഭാര്യയ്ക്ക് കത്തെഴുതിയിരുന്നു.

കടുത്ത അനാരോഗ്യം കാരണം ഡോ. സായിബാബയ്ക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും കൊവിഡ് ബാധ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും ചൂണ്ടിക്കാണിച്ച് അവര്‍ അധികൃതര്‍ക്ക് മറുപടി നല്‍കിയിരുന്നു.

എന്നാല്‍, രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസിന് ഡോ. സായിബാബയുടെ മറുപടിക്കായി കാത്തുനില്‍ക്കാതെ, കോളേജ് ഏകപക്ഷീയമായി, സ്വാഭാവിക നീതിയുടെ എല്ലാ തത്വങ്ങളും പൂര്‍ണമായി ലംഘിച്ച് അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

ഡോ. സായിബാബ തന്റെ ശിക്ഷാവിധിക്കെതിരേ നാഗ്പൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഈ വര്‍ഷം ആദ്യം അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.ഈ സാഹചര്യങ്ങളില്‍, ഈ സേവനങ്ങള്‍ ഈ അന്യായമായ രീതിയില്‍ അവസാനിപ്പിക്കുന്നത് മനുഷ്യത്വരഹിതമായ കാര്യമല്ല.

അധികൃതരുടെ ഏകപക്ഷീയമായ നടപടിയെ ശക്തമായി അപലപിക്കുന്നതായും ശിക്ഷാവിധിക്കെതിരായ അപ്പീല്‍ തീര്‍പ്പാക്കപ്പെടുന്നതുവരെ കോളജും ഡല്‍ഹി സര്‍വകലാശാലയും തങ്ങളുടെ തീരുമാനം പുനപ്പരിശോധിക്കണമെന്നും ഡോ. ജി എന്‍ സായിബാബയുടെ സംരക്ഷണത്തിനും മോചനത്തിനും വേണ്ടിയുള്ള സമിതി ആവശ്യപ്പെട്ടു.