സംസ്ഥാനത്ത് ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2022-06-14 13:00 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച നൂറുദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് തയ്യാറാക്കിയ ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു.

ഇതോടെ ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുന്‍ഗണന റേഷന്‍കാര്‍ഡുകളുടെ എണ്ണം 2,53,999 ആയി.

സംസ്ഥാനതല ചടങ്ങിനൊപ്പം സംസ്ഥാനത്തെ 13 ജില്ലാ കേന്ദ്രങ്ങളിലും ഇതോടൊപ്പം മുന്‍ഗണന കാര്‍ഡുകളുടെ വിതരണം നടക്കും. ഇടുക്കി ജില്ലയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, തൃശ്ശൂരില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍, മലപ്പുറത്ത് മന്ത്രി വി. അബ്ദു റഹ്മാന്‍ എന്നിവരും മുന്‍ഗണന കാര്‍ഡ് വിതരണത്തിന് നേതൃത്വം നല്‍കും. മറ്റു ജില്ലകളില്‍ ജില്ലകളിലെ എം.എല്‍.എമാരുടെ സാന്നിദ്ധ്യത്തില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. 

2016 ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായതോടുകൂടി കേരളത്തിലെ ഒരു കോടി അമ്പത്തിനാല് ലക്ഷത്തി എണ്‍പതിനായിരത്തി നാല്‍പ്പതു പേര്‍ മാത്രമാണ് നിലവില്‍ റേഷന്‍ സമ്പ്രദായത്തിനു കീഴില്‍ വരുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ടൈഡ് ഓവര്‍ വിഹിതമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളില്‍ നിന്നാണ് നിലവിലെ ഘടനയില്‍ റേഷന്‍ സമ്പ്രദായത്തിന് പുറത്തായ 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നത്. എന്നാല്‍, കേന്ദ്ര ഭക്ഷ്യമന്ത്രാലയം ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് നല്‍കിവന്നിരുന്ന ആറായിരത്തി നാനൂറ്റി അന്‍പത്തി ഒന്‍പത് മെട്രിക്ക് ടണ്‍ ഗോതമ്പ് കൂടി നിര്‍ത്തലാക്കി. ഇതോടെ മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏകദേശം 50 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതുമൂലം റേഷന്‍കടകളില്‍ നിന്നും ഗോതമ്പ് ലഭിക്കാത്ത സാഹചര്യമുണ്ടായി.

17,271 എ എ വൈ, 1,35,971 പി എച്ച് എച്ച്, 240 എന്‍ പി എസ് എന്നിങ്ങനെ ആകെ 1,53,482 കാര്‍ഡുകള്‍ ഇതുവരെ തരം മാറ്റി നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ 1,53,482 മുന്‍ഗണന കാര്‍ഡുകള്‍ക്ക് 2,14,274 പുതിയ റേഷന്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറാക്കിയത്.