സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരേയുളള വെല്ലുവിളി; കവി സച്ചിദാനന്ദനെതിരേയുള്ള ഫേസ് ബുക്ക് വിലക്കില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യസംഘം

Update: 2021-05-09 09:54 GMT

തിരുവനന്തപുരം: കവി സച്ചിദാനന്ദനെ ഫേസ് ബുക്ക് വിലക്കേര്‍പ്പെടുത്തിയത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് പുരോഗമന കലാസാഹിത്യസംഘം. സച്ചിദാനന്ദന്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന സര്‍ഗാത്മകമായ നിരന്തര ജാഗ്രതക്കു നേരെയാണ് ഫേസ് ബുക്ക് വിലക്കെന്നും സംഘം പുറത്തിറക്കിയ പ്രസ്താവയില്‍ അഭിപ്രായപ്പെട്ടു.

''മലയാളത്തിന്റെ മാത്രമല്ല ലോകത്തിന്റെ കവിയാണ് സച്ചിദാനന്ദന്‍. അതിര്‍ത്തികളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ മഹത്തായ കവിതകളാണ് സച്ചിദാനന്ദന്‍ നമുക്ക് തരുന്നത്. തെരുവായ തെരുവുകളില്ലാം കത്തിപ്പടരുന്ന വാക്കുകളാണത്. ഉന്നതമായ നീതിബോധം അത് ഉയര്‍ത്തിപ്പിടിക്കുന്നു. മനുഷ്യ തുല്യതക്കു വേണ്ടി കവിതയിലും ജീവിതത്തിലും കവി ഉയര്‍ത്തിക്കൊണ്ടു വരുന്ന പോരാട്ടങ്ങളെ ഫാഷിസ്റ്റ് വര്‍ഗീയവാദികള്‍ ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ വിലക്ക്- പ്രസ്താവന തുടരുന്നു.

ബിജെപിയുടെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയമായ പ്രകടനത്തെ പരിഹസിക്കുന്ന ഒരു വീഡിയോ സച്ചിദാനന്ദന്‍ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഫേസ് ബുക്ക് വിലക്കിയത്. ലൈവ് ഇടുന്നതിനും വിലക്കുണ്ട്.

കാരുണ്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാനവികതയുടെയും കവിതയിലെ വെളിച്ചത്തെ വിലക്കുകള്‍ കൊണ്ടും ഭീഷണി കൊണ്ടും മറയ്ക്കാനാവില്ലെന്നും സച്ചിദാനന്ദനെതിരായ ഫേസ് ബുക്ക് വിലക്കില്‍ പ്രതിഷേധിക്കണമെന്നും പുകസ പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ഉം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും അഭ്യര്‍ത്ഥിച്ചു.