സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2020-09-18 14:23 GMT

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ടി എന്‍ പ്രതാപന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം.

സ്ത്രീകളുടെ വിവാഹപ്രായം, മാതൃത്വം, അവരുടെ ആരോഗ്യം, ഗര്‍ഭകാലത്തെ ശിശുവിന്റെ ആരോഗ്യം, പോഷകശേഷി, മാതൃമരണം, ശിശുമരണം തുടങ്ങി ഒന്‍പത് ഘടങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

അതേസമയം രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ശൈശവ വിവാഹം തടയാനും ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടത്തിവരുന്നുണ്ടെന്ന് ഇത് സംബന്ധിച്ച പ്രതാപന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. 2006ലെ ശൈശവവിവാഹ നിരോധന നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണങ്ങളും സജീവമാണെന്ന് മന്ത്രി അറിയിച്ചു.

വിവാഹിതരായ സ്ത്രീകളുടെ ശാക്തീകരണത്തിന് മഹിളാ ശക്തി കേന്ദ്ര, പ്രധാനമന്ത്രി മാതൃവന്ദന യോജന തുടങ്ങിയ പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

Similar News