ന്യൂഡല്‍ഹി: ആഭ്യന്തര വിമാനടിക്കറ്റ് നിരക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിമാനയാത്രയ്ക്ക് എടുക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്‌ലാബുകളായി തിരിച്ച് അടുത്ത മൂന്നു മാസത്തേക്കാണ് ടിക്കറ്റ് നിരക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തെ നിരോധനത്തിനു ശേഷം ആഭ്യന്തര വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വിമാനനിരക്കില്‍ ഒരു കൂടിയ നിരക്കും കുറഞ്ഞ നിരക്കുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതുപ്രകാരം 40 മിനിറ്റ് യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 2000വും കൂടിയ നിരക്ക് 6000ഉം ആണെന്ന് സിവില്‍ ആവിയേഷന്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
40 മിനിറ്റിനും 60 മിനിറ്റിനും ഇടയില്‍ വിമാന നിരക്ക് 2500 രൂപയും 7500 രൂപയുമാണ്. 60-90 മിനിറ്റ് സമയത്തിനുള്ളില്‍ വിമാനനിരക്ക് 3000 കുറഞ്ഞ നിരക്കും 9000 കൂടിയ നിരക്കുമായിരിക്കും. 90 മിനിറ്റിനും 120 മിനിറ്റിനും ഇടയില്‍ ഉദാഹരണത്തിന് ഡല്‍ഹി മംഗളൂരു റൂട്ടില്‍ നിരക്ക് 3500-10000 ആയി നിജപ്പെടുത്തി.
120-150 മിനിറ്റിനുള്ളിലെ യാത്രയില്‍ ഉദാഹരണത്തിന് ഡല്‍ഹി മുംബൈ റൂട്ടില്‍ പരമാവധി ഈടാക്കാവുന്ന പരമാവധി തുക 4500നും 13000നും ഇടയിലാണ്.
130-180 മിനിറ്റിനുള്ളില്‍ ഉദാഹണത്തിന് ഡല്‍ഹി ഇംഫാല്‍ റൂട്ടില്‍ പരമാവധി ഈടാക്കാവുന്നത് 5500-15700 രൂപയായിരിക്കും. 180-210 മിനിറ്റിനുള്ളില്‍ ഉദാഹണത്തിന് ഡല്‍ഹി കോയമ്പത്തൂര്‍ റൂട്ടില്‍ പരമാവധി ഈടാക്കാവുന്ന നിരക്ക് 6500നും 18600 ഉം ഇടയിലായിരിക്കണം.
ടിക്കറ്റ് ചാര്‍ജ്ജിനു പുറമെ വിമാന യാത്രക്കാര്‍ക്ക് വ്യക്തിഗത സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഭക്ഷണം നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച മുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ തുടങ്ങാനാണ് തീരുമാനം. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 24 വരെ ബാധകമാണ്.
