വടകരയില്‍ കടലില്‍ കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Update: 2024-07-08 06:03 GMT

വടകര: വടകര സാന്‍ഡ് ബാങ്ക്‌സ് അഴിമുഖത്തിനുസമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കടപ്പുറം ഭാഗത്ത് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് മൃതദേഹം കണ്ടത്. തീരത്തടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ചേളാരിയില്‍നിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാന്‍ഡ് ബാങ്ക്‌സിന് എതിര്‍വശത്തുനിന്ന് വീശുവല ഉപയോഗിച്ച് മീന്‍പിടിക്കുകയായിരുന്നു. ഇതിനിടെ വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാന്‍ ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു. കയര്‍ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ കൂടെയുള്ളവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികള്‍ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.

മുഹമ്മദ് ഷാഫിയുടെ പിതാവ്: പരേതനായ കാളമ്പ്രാട്ടില്‍ ബീരാന്‍കുട്ടി, മാതാവ്: ആസ്യ, ഭാര്യ: ഫര്‍സാന, മക്കള്‍: സാബിത്ത്, തല്‍ഹത്ത്, സഹോദരങ്ങള്‍: നിസാര്‍, സിയാദ്, റൗഫ്, മൊയ്തീന്‍കുട്ടി, ആരിഫ, ഫൗസിയ, മുനീറ, സുഹറ