50 വയസ്സിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ മാര്‍ച്ച് മുതല്‍ നല്‍കിത്തുടങ്ങുമെന്ന് എയിംസ് മേധാവി

Update: 2021-02-13 04:25 GMT

ന്യൂഡല്‍ഹി: അമ്പത് വയസ്സിനു മുകളിലുള്ളവര്‍ക്കും ഇരുപത് വയസ്സിനു മുകളില്‍ ഗുരുതരരോഗമുള്ളവര്‍ക്കും മാര്‍ച്ച് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് എയിംസ് ഡയറക്ടര്‍ രന്‍ദീപ് ഗുലേറിയ. കേന്ദ്ര ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇപ്പോള്‍ നല്‍കുന്ന വാക്‌സിന്‍ എത്രകാലം കൊവിഡില്‍ നിന്ന് സുരക്ഷയൊരുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അത് ഏകദേശം എട്ട് മാസമാവാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''രണ്ടാമത്തെ വാക്‌സിന്‍ എടുത്ത് 14 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചയാളുടെ ശരീരത്തില്‍ ആന്റി ബോഡ് ഉണ്ടായിത്തുടങ്ങും. എന്നാല്‍ കൃത്യം എത്ര ദിവസം കൊവിഡില്‍ നിന്ന് സുരക്ഷയൊരുക്കുമെന്ന് വ്യക്തമല്ല. അത് ഏകദേശം എട്ട് മാസമാവാനാണ് സാധ്യത''- അദ്ദേഹം പറഞ്ഞു. 

ലോകത്തെ എല്ലാ രാജ്യങ്ങളിലും വാക്‌സിന്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ജനങ്ങള്‍ പലയിടങ്ങളിലേക്കും യാത്ര ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അവരില്‍ പലരും രോഗവാഹകരായി പ്രവര്‍ത്തിച്ചേക്കാം.