വയോജനങ്ങള്‍ക്കായി 14567 ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു

Update: 2021-11-02 12:19 GMT

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരുടെ പരാതികള്‍ പരിഹരിക്കാനും അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തില്‍ 14567 എന്ന ടോള്‍ ഫ്രീ ഹല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പൊഫ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പദ്ധതിയുടെ ബ്രോഷറിന്റെയും പോസ്റ്ററിന്റെയും പ്രകാശനം നിര്‍വഹിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏതു ആവശ്യങ്ങള്‍ക്കും 14567 എന്ന ടോള്‍ഫ്രീ നമ്പറില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ബന്ധപ്പെടാം. ഹെല്‍പ് ലൈന്‍ ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. 60 വയസ് മുതലുള്ളവര്‍ക്കു സേവനം ലഭിക്കും. ഫോണിലൂടെയുള്ള സംശയ നിവാരണത്തിന് കാള്‍ ഓഫിസര്‍മാരും, നേരിട്ടുള്ള ഇടപെടലുകള്‍ക്കായി ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫിസര്‍മാരും ലീഡേഴ്‌സും പ്രൊജക്ട് മാനേജരും അഡ്മിന്‍ /ഫിനാന്‍സ് ഓഫിസറും അടങ്ങുന്നതാണ് എല്‍ഡര്‍ലൈന്‍ ടീം. ഹെല്‍പ്ലൈന്‍ വഴി ലഭിക്കുന്ന പരാതികള്‍  പോര്‍ട്ടലില്‍ രേഖപ്പെടുത്തും.

പരാതിയുടെ സ്വഭാവം പരിശോധിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ കൈമാറും. നടപടി സ്വീകരിച്ചതായി ഉറപ്പാക്കുകയും ചെയ്യും. കേരള പോലീസ്, ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സുംയുക്ത സഹകരണത്തോടെയാണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുക.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വയോജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, അതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, പെന്‍ഷന്‍/ സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനങ്ങള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍, വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ടുള്ള സഹായങ്ങള്‍, മറ്റു നിയമ സഹായങ്ങള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആവശ്യമായ ഇടപെടലുകള്‍ക്കും ഈ നമ്പറില്‍ സഹായം ലഭിക്കും.


Tags: