'ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചു, മറ്റൊരു കുട്ടിയെ അടിക്കാന്‍ വന്നു'; തലശ്ശേരി സംഭവത്തില്‍ പ്രതികരണവുമായി കാറിലുണ്ടായിരുന്നവര്‍

Update: 2022-11-05 16:28 GMT

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി കാറിലുണ്ടായിരുന്നവര്‍ രംഗത്ത്. തന്റെ മകന്‍ മുന്നിലും രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നതെന്ന് സംഭവത്തില്‍ അറസ്റ്റിലായ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാബിന്റെ മാതാവ് പറഞ്ഞു. രാത്രി എട്ടര ആയിട്ടുണ്ടാവും, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നു. പെട്ടെന്ന് പുറത്തുനിന്ന് ഒരു മുഖം അകത്തേക്ക് വന്നുവെന്നും തങ്ങള്‍ ഭയന്നുപോയെന്നും ഇവര്‍ പറയുന്നു. ആറുവയസ്സുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചെന്നും പേടിച്ച് മാറിയിരുന്നപ്പോള്‍ മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വന്നുവെന്നും ഇവര്‍ പറയുന്നു.

കുട്ടി പേടിച്ചുമാറിയതുകൊണ്ട് അടി കൊണ്ടില്ല. ഈ സമയത്താണ് റോഡിലൂടെ പോയ ഒരാള്‍ ആറുവയസ്സുകാരനെ പിടിച്ചുമാറ്റിയത്. ഗ്ലാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ലാസില്‍ തട്ടുകയായിരുന്നു. പിന്നെ കാറിന്റെ ടയറിന്റെ അടുത്തുനിന്ന് മാറാതെ നിന്നപ്പോള്‍ മകന്‍ ഷിഹാബ് വന്ന് കുട്ടിയെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന് ഇവര്‍ വീഡിയോയിലൂടെ പറയുന്നു. കാറിലുണ്ടായിരുന്ന കുട്ടികളും ആറുവയസ്സുകാരന്‍ ഉപദ്രവിച്ചതായി വീഡിയോയില്‍ പറയുന്നുണ്ട്.

Tags:    

Similar News