തലശ്ശേരി ഇരട്ടക്കൊലപാതകം: അറസ്റ്റിലായത് ഏഴുപേര്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പോലിസ് പരിശോധിക്കുന്നു

Update: 2022-11-25 01:03 GMT

കണ്ണൂര്‍: തലശ്ശേരി ഇരട്ടക്കൊലക്കേസില്‍ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ച് പേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. രണ്ടുപേര്‍ ഇവര്‍ക്കുവേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തു. നേരത്തെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അജിത് ബാബു പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോയെന്ന് പരിശോധിക്കുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഖാലിദിനെയും ഷമീറിനെയും കുത്തിയത് ഒന്നാംപ്രതി പാറായി ബാബുവാണ്. മുഖ്യപ്രതി പാറായി ബാബുവിനെ ഇന്നലെ ഉച്ചയോടെയാണ് ഇരിട്ടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പാറായി ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. കേസില്‍ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ നേരത്തെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഇവര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെ തലശ്ശേരി സിറ്റി സെന്ററിനടുത്താണ് സംഭവം. ഖാലിദ് തലശ്ശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യാശുപത്രിയിലും വച്ചാണ് മരിച്ചത്. ഷമീറിന്റെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബിനും സംഘര്‍ഷത്തിനിടെ കുത്തേറ്റു. ഇയാളും ചികില്‍സയിലാണ്.

Tags:    

Similar News