തലപ്പുഴ കസ്റ്റഡി പീഡനം: പോലിസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം-പോപുലര്‍ ഫ്രണ്ട്

Update: 2020-09-03 10:08 GMT

വയനാട്: തലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അതിനിഷ്ഠൂരമായി കസ്റ്റഡിയില്‍ പീഡിപ്പിച്ച പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രതിഷേധിച്ചു. സംസ്ഥാനത്തെ പോലിസ് ലോക്കപ്പുകള്‍ രാഷ്ട്രീയ-മതവിരോധം തീര്‍ക്കാനുള്ള ഇടിമുറികളാക്കി മാറ്റാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മാസ്‌ക് ധരിച്ചത് ശരിയായില്ലെന്നു പറഞ്ഞ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് 8 മണിക്കൂറിനു ശേഷമാണ് വിവരം പോലിസ് ബന്ധുക്കളെ അറിയിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷമാണ് ഇവര്‍ക്ക് പ്രാഥമിക ചികില്‍സ പോലും ലഭ്യമാക്കിയത്. പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ യുവാക്കളെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിനു തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവം അതീവ ഗൗരവതരമാണ്.

    കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അഴിഞ്ഞാടാന്‍ പോലിസിന് ലൈസന്‍സ് നല്‍കിയത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പോലിസിന്റെ ഭാഗത്തു നിന്നുള്ള നിയമാനുസൃതമായ നീക്കങ്ങള്‍ പാലിക്കാന്‍ മാത്രമാണ് ജനങ്ങള്‍ക്ക് ബാധ്യതയുള്ളത്. യൂനിഫോമിന്റെ മറവില്‍ പരിധികള്‍ ലംഘിക്കാനുള്ള നീക്കങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഉത്തരേന്ത്യന്‍ സംഘപരിവാര്‍ സര്‍ക്കാരുകളുടെ മാതൃകയില്‍ ജനങ്ങളെ ഭയപ്പെടുത്താനുള്ള ഉപകരണമാക്കി പോലിസിനെ മാറ്റാനുള്ള നീക്കത്തെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കും. പോലിസിനുള്ളിലെ ഹിന്ദുത്വ സ്വാധീനം തുടര്‍ക്കഥയായി മാറിയിട്ടും അത് നിയന്ത്രിക്കാന്‍ തയ്യാറാവാതെ ഉദ്യോഗസ്ഥരെ കയറൂരി വിടുന്ന സര്‍ക്കാര്‍ നിലപാട് ദുരൂഹമാണ്. എതിര്‍ശബ്ദങ്ങളോട് മുഖ്യമന്ത്രി പുലര്‍ത്തുന്ന അസഹിഷ്ണുത പാര്‍ട്ടി അണികളിലേക്കെന്ന പോലെ, ആഭ്യന്തരവകുപ്പിലേക്കും പടര്‍ന്നിരിക്കുന്നു. പോലിസ് സ്റ്റേഷനുകളില്‍ മൂന്നാംമുറയും കസ്റ്റഡി പീഡനവും വംശീയാധിക്ഷേപവും ആവര്‍ത്തിക്കുന്നത് ഇതിന്റെ ഭാഗമാണ്. തലപ്പുഴ കസ്റ്റഡി പീഡനത്തിന് ഉത്തരവാദികളായ സിഐ അടക്കമുള്ള പോലിസുദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുവരുമെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Thalappuzha custody torture: Police brutality must end- Popular Front



Tags:    

Similar News