സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി; കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ട നടപടി ശരിവച്ച് മന്ത്രി ആന്റണി രാജു

1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് നടപടിയെന്നും മന്ത്രി

Update: 2021-08-07 06:49 GMT

കൊല്ലം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന പിരിച്ച് വിട്ട നടപടി ശരിവച്ച് മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ച് വിട്ടത്. 1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് നടപടിയെന്നും വിസ്മയയുടെ  നിലമേലുള്ള വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നടപടിയെടുത്തിട്ടുള്ളത്. ഒരോ കേസിന്റെയും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പിരിച്ച്് വിടല്‍. ഇപ്പോള്‍ നടക്കുന്ന ക്രമിനല്‍ കേസ് നടപടിക്രമങ്ങളുമായി ഇതിന് ബന്ധമില്ല. കരുനാഗപ്പള്ളി അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ എസ് കിരണ്‍കുമാര്‍ പ്രബേഷനിലായിരുന്നു. അദ്ദേഹത്തിന് നടപടിക്കെതിരേ സുപ്രീംകോടതി വരെ പോകാമെന്നും അവരുടെ നിയമപരമായി അവകാശത്തെയൊന്നും ചോദ്യം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Tags: