കുട്ടികളുണ്ടാകുന്നത് ഇപ്പോഴും അജ്ഞാതമെന്ന്; അബദ്ധങ്ങൾ നിറച്ച് തെലങ്കാനയിലെ പത്താംക്ലാസ് ബയോളജി പാഠപുസ്തകം

ജനനേന്ദ്രിയവ്യൂഹമടങ്ങുന്ന ശരീര ഭാഗങ്ങളെക്കുറിച്ചുള്ള പാഠഭാഗത്ത് പുരുഷ ലിംഗവും യോനിയും ഒഴിവാക്കിയിരിക്കുകയാണ്.

Update: 2019-08-18 15:02 GMT

ഹൈദരാബാദ്: വിവാദമാകുകയാണ് തെലങ്കാനയിലെ പത്താം​ക്ലാസ് ബയോളജി പാഠപുസ്തകം. തെലങ്കാന എസ്.സിഇആര്‍ടി പുറത്തിറക്കിയ പാഠപുസ്തകത്തിലാണ് പ്രസവം ഇതുവരെയും കണ്ടുപിടിക്കപ്പെടാത്ത രഹസ്യമാണെന്നും വലിയൊരു പ്രതിഭാസമാണെന്നുമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. പുസ്‌കത്തില്‍ അച്ചടിച്ച മറ്റു വിഡ്ഡിത്തരങ്ങളും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദയപൂര്‍ വിദ്യാഭവന്‍ എഡ്യുക്കേഷന്‍ റിസോഴ്സ് സെന്ററിലെ ഉദ്യോഗസ്ഥരാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താക്കള്‍.

ബയോളജി പുസ്തകത്തിന്റെ 126ാം പേജിലാണ് ഈ ജനനത്തെക്കുറിച്ചുള്ള 'അതിഗൂഢ രഹസ്യ'ത്തെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളത്. എങ്ങനെയാണ് കുട്ടികള്‍ ജനിക്കുന്നത് എന്ന് വിശദമാക്കുന്ന പാഠഭാഗത്ത് ഭൂരിപക്ഷം അവസരങ്ങളിലും കുട്ടിയുടെ തലയാണ് ആദ്യം പുറത്തുവരുന്നതെന്ന് പറയുന്നു.

തുടര്‍ന്നുള്ള ഭാഗമിങ്ങനെ, 'കുട്ടികള്‍ പിറക്കുന്ന പ്രവര്‍ത്തനത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അത് എങ്ങനെയാണ് സംഭവിക്കുന്നതെന്നും അറിയില്ല'. വിദഗ്ധരെയടക്കം അമ്പരപ്പിച്ചാണ് പാഠപുസ്തകം പ്രസവത്തെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കുന്നതെന്നും ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ജനനേന്ദ്രിയവ്യൂഹമടങ്ങുന്ന ശരീര ഭാഗങ്ങളെക്കുറിച്ചുള്ള പാഠഭാഗത്ത് പുരുഷ ലിംഗവും യോനിയും ഒഴിവാക്കിയിരിക്കുകയാണ്. ലൈംഗികതയെക്കുറിച്ചും പ്രത്യുല്‍പാദനത്തെക്കുറിച്ചും കുട്ടികളിലുണ്ടാവുന്ന സംശയങ്ങളെ ദുരീകരിക്കേണ്ട പ്രായത്തിലാണ് അവര്‍ക്കുമുമ്പില്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ എത്തിക്കുന്നത്. പുസ്തകത്തിലെ അബദ്ധങ്ങൾക്കെതിരേ വിദ്യാഭ്യാസ വിദ​ഗ്ധർ രം​ഗത്തെത്തിയിട്ടുണ്ട്.

Similar News