കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബിജെപിക്കെതിരേ ദേശീയ സഖ്യം സാധ്യമല്ലെന്ന് തേജസ്വി യാദവ്

Update: 2021-06-27 13:55 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബിജെപിക്കെതിരേ ദേശീയ സഖ്യം സാധ്യമല്ലെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. 200 ലോക് സഭാ സീറ്റുകളില്‍ ബിജെപിയുമായി നേരിട്ട് മല്‍സരിക്കുന്നത് കോണ്‍ഗ്രസ്സാണെന്നും മറ്റ് സീറ്റുകള്‍ പ്രാദേശിക കക്ഷികള്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമേ ബിജെപിയെ ദേശീയതലത്തില്‍ പരാജയപ്പെടുത്താനാവൂ.

രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും സ്വേച്ഛാധിപത്യ, ഫാഷിസ്റ്റ് പ്രവണതകളുളള സര്‍ക്കാരിനെ എതിര്‍ത്തുതോല്‍പ്പിക്കണമെങ്കില്‍ എല്ലാ കക്ഷികളും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിക്കണം. 2014 ല്‍ ലാലു പ്രസാദ് യാദവ് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പോടെ രാജ്യം വിഭജിക്കണമോ അതോ ഒന്നായി നില്‍ക്കണമോ എന്ന് തീരുമാനിക്കുമെന്നായിരുന്നു ലാലു പ്രസാദ് അഭിപ്രായപ്പെട്ടത്.

എന്‍സിപി നേതാവിന്റെ രാഷ്ട്രീയ മഞ്ചിനെക്കുറിച്ച് അഭിപ്രായം ചോദിച്ച വാര്‍ത്താമാധ്യമങ്ങളോട് അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയാനായിട്ടില്ലെന്നും എങ്കിലും ദേശീയ സഖ്യത്തില്‍ കോണ്‍ഗ്രസ് സുപ്രധാന കക്ഷിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.