മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരേ ഗുരുതര കണ്ടെത്തല്‍

Update: 2026-01-06 07:09 GMT

പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍, സ്‌കൂളിനെതിരേ ഗുരുതര കണ്ടെത്തല്‍. വിവരം പോലിസില്‍ അറിയിക്കുന്നതില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് പരാതി നല്‍കിയതെന്നുമാണ് കണ്ടെത്തല്‍. എഇഒ ഡിഡിഇക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് കണ്ടെത്തല്‍.

അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ രാജി എഴുതി വാങ്ങുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ പ്രശ്നമായെന്നും റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് സ്‌കൂളില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എഇഒ റിപോര്‍ട്ട് വരുന്നത്.

ഡിസംബര്‍ 18 ന് വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. എന്നാല്‍, സഹപാഠിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും വിഷയം പോലിസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാതെ തൊട്ടടുത്ത ദിവസം അധ്യാപകനെതിരെ മാനേജ്മെന്റ് മുഖേന നടപടിയെത്ത് വിഷയം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്.

നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കലോല്‍സവത്തില്‍ മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പറഞ്ഞാണ് ആണ്‍കുട്ടിയെ അധ്യാപകന്‍ തന്റെ വീട്ടിലെത്തിച്ചത്. കുട്ടിയെ അധ്യാപകന്‍ തന്നെ തന്റെ സ്‌കൂട്ടറില്‍ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍വച്ച് കുട്ടിക്ക് മദ്യം നല്‍കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

Tags: