കനത്ത മഴയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ചുങ്കപ്പിരിവ് കേന്ദ്രം തകര്‍ന്നു

Update: 2022-08-10 11:31 GMT

കനത്ത മഴയില്‍ ബോഡിമെട്ടിലെ ചുങ്കപ്പിരിവ് കേന്ദ്രം തകര്‍ന്ന നിലയില്‍

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന തിരുവിതാംകൂര്‍ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രം തകര്‍ന്നു. ബോഡിമെട്ടിലുള്ള കസ്റ്റംസ് ഹൗസാണ് തകര്‍ന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ചരിത്ര സ്മാരകം കേരളവുംതമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന ബോഡിമെട്ടില്‍ ചുങ്കം പിരിക്കുന്നതിനായി തിരുവിതാകൂര്‍ രാജഭരണ കാലത്ത് പണികഴിപ്പിച്ചതാണ്.

കസ്റ്റംസ് ഹൗസ് എന്ന പേരില്‍ രാജമുദ്രയോടെ പതിറ്റാണ്ടുകളായി തലയുര്‍ത്തി നിന്ന കെട്ടിടം കേരള സംസ്ഥാനം രൂപീകരിച്ചതോടെ വാണിജ്യ, ആദായ നികുതി വകുപ്പിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് ഓഫിസായി മാറി. രാജ്യവ്യാപകമായി ജിഎസ്ടി നടപ്പിലാക്കുകയും വാണിജ്യനികുതി വകുപ്പിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തതോടെ കസ്റ്റംസ് ഹൗസിന്റെ പ്രൗഢിയും മങ്ങിത്തുടങ്ങിയിരുന്നു.

അറ്റകുറ്റപ്പണി നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് പ്രോജക്ട് സമര്‍പ്പിച്ച് കാത്തിരുിക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നത്. കല്ലും മണ്ണും ഉപയോഗിച്ചുള്ള നിര്‍മാണ രീതിയായിരുന്നു കെട്ടിടത്തിന്റേത്. ശക്തമായ മഴയില്‍ കെട്ടിടത്തിന്റെ പിന്‍വശം ഇടിഞ്ഞുവീഴുകയായിരുന്നു.

Tags:    

Similar News