ടൗട്ടേ ചുഴലിക്കാറ്റ്: തീരദേശത്തിന് തുണയായി തീരദേശ പൊലിസ്

Update: 2021-05-18 07:04 GMT

ആലപ്പുഴ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും കടലാക്രമണത്തിലും ചെളി നിറഞ്ഞു വാസയോഗ്യമല്ലാതായ വീടുകളിലെ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് തീരദേശ പൊലിസ് സേന. വലിയഴീക്കല്‍ മുതല്‍ വാടക്കല്‍ വരെയുള്ള 44 കിലോമീറ്റര്‍ തീരദേശ മേഖലയിലെ മത്സ്യഗ്രാമങ്ങളിലെ വീടുകളിലെ ചെളിയും മറ്റുമാണ് ബീറ്റ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നത്.

ബീറ്റ് ഓഫിസര്‍മാര്‍, തീരദേശ വാര്‍ഡന്‍മാര്‍, തീരദേശ പൊലിസ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘങ്ങളായി തിരിഞ്ഞ് വിവിധ മേഖലകളിലാണ് ശുചീകരണം. 40 ബീറ്റ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

വീടുകളില്‍ തിരിച്ചെത്താന്‍ സാധിക്കാതെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനും ഇവരുടെ സേവനം ലഭ്യമാണ്. വലിയഴീക്കല്‍ തോട്ടപ്പള്ളി റോഡില്‍ പെരുമ്പള്ളി ഭാഗത്ത് റോഡില്‍ മണ്ണ് അടിഞ്ഞുകൂടി ഗതാഗതം തടസപ്പെട്ടിടത്തും തീരദേശ പൊലിസ് സേനയുടെ നേതൃത്വത്തില്‍ മണ്ണ് മാറ്റി ഗതാഗത യോഗ്യമാക്കി. ഇന്‍സ്‌പെക്ടര്‍ സി.വി. വിനോദ് കുമാര്‍, എസ്.ഐ.മാരായ അബ്ദുള്‍ ഖാദര്‍, കമലന്‍, മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

Similar News