വിഴിഞ്ഞത്ത് ലോറി മോഷണം; തമിഴ്‌നാട്ടില്‍ നിന്ന് രണ്ടുപേര്‍ പിടിയില്‍

Update: 2025-10-15 09:12 GMT

കോവളം: വിഴിഞ്ഞത്ത് മിനിലോറി മോഷ്ടിച്ച കേസില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരെ ഡാന്‍സാഫ് സംഘവും വിഴിഞ്ഞം പോലിസും ചേര്‍ന്ന് പിടികൂടി. മാര്‍ത്താണ്ഡം ഉന്നംകടെ പെരുമ്പിക്കൊല്ലം വിളയില്‍ രാജേഷ് (38), കാഞ്ഞിരംകോട് സിറയന്‍കുഴി കല്ലുവെട്ടാന്‍ കുഴിവിളൈയില്‍ എഡ്വിന്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് കലയാവൂര്‍ സൗത്ത് സ്ട്രീറ്റ് സ്വദേശി പുതുപെരുമാളിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് ഒക്ടോബര്‍ 11ന് രാത്രി വിഴിഞ്ഞത്തുനിന്ന് മോഷണം പോയത്. വലയും എന്‍ജിനും തൂത്തുക്കുടിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചാണ് പുതുപെരുമാളിന്റെ അനുജന്‍ വാഹനവുമായി വിഴിഞ്ഞത്തേക്കെത്തിയത്.

ഫിഷ് ലാന്‍ഡിങ് സെന്ററില്‍ എത്തിയപ്പോള്‍ ഡ്രൈവറോട് ഭക്ഷണം കഴിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ തിരിച്ചെത്തുമ്പോഴേക്കും ലോറി കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച ലോറി പൊളിച്ച നിലയിലാണ് പോലിസ് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതി എഡ്വിന്‍ വാഹനം പൊളിച്ച് വില്‍പ്പന നടത്തുന്നയാളാണ്. രാജേഷ് അടൂരിലും തമിഴ്‌നാട്ടിലും രണ്ട് വാഹനമോഷണ കേസുകളിലെ പ്രതിയാണ്.

Tags: