പുസ്തക മേളയില്‍ സര്‍ക്കാര്‍ വിരുദ്ധ പുസ്തകം വിറ്റ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്മാര്‍ട്ട് സിറ്റി അഴിമതി എന്ന പേരില്‍ രചിച്ച പുസ്തകം ചെന്നൈയിലെ പുസ്തക മേളയില്‍ ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലയൊണ് അറസ്റ്റും മര്‍ദ്ദനവും.

Update: 2020-01-12 16:54 GMT

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി സംബന്ധിച്ച് പുസ്തകം എഴുതിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകന്‍ അറസ്റ്റില്‍. ചെന്നൈയില്‍ പുസ്തക മേളയില്‍ പ്രദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പോലിസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതായി അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി അഴിമതി എന്ന പേരില്‍ രചിച്ച പുസ്തകം ചെന്നൈയിലെ പുസ്തക മേളയില്‍ ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലയൊണ് അറസ്റ്റും മര്‍ദ്ദനവും.

മാധ്യമപ്രവര്‍ത്തനത്തിനിടെ ലഭിച്ച വിവരവാകാശ രേഖകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പുസ്തകം. വികസന പദ്ധതികളുടെ മറവില്‍ അണ്ണാഡിഎംകെ സര്‍ക്കാരിന്റെ കോടികളുടെ അഴിമതിയെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്. ചെന്നൈ പുസ്തക പ്രകാശനത്തിനിടെ പ്രത്യേക സ്റ്റാള്‍ അന്‍പഴകന്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പുസ്തകമെന്നും സ്റ്റാള്‍ അടച്ചുപൂട്ടണമെന്നും സംഘാടകര്‍ക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നോട്ടീസ് അയച്ചു. സംഘാടകരുടെ അഭ്യര്‍ത്ഥന പ്രകാരം സ്റ്റാള്‍ പൂട്ടി മടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്.

അതേസമയം, സ്റ്റാള്‍ പൂട്ടാന്‍ ആവശ്യപ്പെട്ടതിന് പ്രതികാരമായി അന്‍പഴകന്‍ ആക്രമിച്ചെന്ന സംഘാടകരുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. 14 ദിവസത്തേക്ക് അന്‍പഴകനെ റിമാന്റ് ചെയ്തു. അതേസമയം, പരാതി വ്യാജമെന്ന് അന്‍പഴകന്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ തമിഴ്‌നാട് പ്രസ് ക്ലബ്ബ് അന്‍പഴകനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് അയച്ചു.

Tags:    

Similar News