തമിഴ്‌നാട് പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം; വനജ ഫയര്‍ വര്‍ക്ക്‌സിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ചെന്നൈ: തമിഴ്‌നാട് വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്‌ഫോടനത്തിന് പിന്നാലെ വനജ ഫയര്‍ വര്‍ക്ക്‌സിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പ്രതികളായ ഈശ്വരി, ഭര്‍ത്താവ് മുത്തുമാണിക്യം എന്നിവര്‍ക്കായി അന്വേഷണം തുടരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികള്‍ക്കായി നാല് സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധന തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലാണ് പുരോഗമിക്കുന്നത്.
20 ലക്ഷം രൂപ ധനസഹായം ലഭിച്ചാല്‍ മാത്രമേ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങൂ എന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാല്‍ 5 ലക്ഷം രൂപയും 50,000 രൂപ അധിക സഹായവും മാത്രമേ നല്‍കാന്‍ ആകുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഫാക്ടറി ഉടമകളുടെ അസോസിയേഷനില്‍ നിന്നും തുക ലഭിക്കുമ്പോള്‍ നാലുലക്ഷം രൂപ വീതവും നല്‍കാമെന്ന് കലക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ബന്ധുക്കള്‍ അംഗീകരിച്ചാല്‍ ബാക്കിയുള്ളവരുടെ സംസ്‌കാരവും ഇന്ന് നടക്കും.