സ്വപ്‌നയെ കണ്ടു, ആരോപണങ്ങള്‍ പച്ചക്കള്ളം, ഒരു പാര്‍ട്ടിയിലും അംഗമല്ല; വിശദീകരണവുമായി വിജേഷ് പിള്ള

Update: 2023-03-10 03:21 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള രംഗത്ത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി താന്‍ വന്നുകണ്ടുവെന്ന സ്വപ്‌നയുടെ വാദം പച്ചക്കള്ളമാണെന്ന് വിജേഷ് പറഞ്ഞു. സ്വപ്‌നയെ താന്‍ കണ്ടുവെന്നത് സത്യമാണ്. എന്നാല്‍, ഒടിടി പ്ലാറ്റ്‌ഫോമിലെ ഒരു വെബ്‌സീരിസുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനാണ് താന്‍ അവരെ കണ്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല.

സ്വപ്‌നയ്ക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നല്‍കാമെന്ന് പറഞ്ഞു. പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ ചിത്രങ്ങളാണ്. സിപിഎം എന്നല്ല ഒരു പാര്‍ട്ടിയിലും താന്‍ അംഗമല്ല. എം വി ഗോവിന്ദന്‍ നാട്ടുകാരനാണ്. എന്നാല്‍, അദ്ദേഹത്തെ ടിവിയില്‍ മാത്രമാണ് കണ്ട് പരിചയം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താന്‍ സംസാരിച്ചിട്ടില്ല.

കുട്ടികളുമായി എത്തിയ സ്വപ്‌നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താന്‍ സാധിക്കുക. ബംഗളൂരുവിലെ ഓഫീസില്‍ വന്നാണ് സ്വപ്‌ന കണ്ടത്. അവിടെ വച്ചാണ് തങ്ങള്‍ സംസാരിച്ചത്. ഇപ്പറഞ്ഞതിലൊന്നും ഒരു വാസ്തവവുമില്ല. സ്വപ്‌ന പറഞ്ഞ പാര്‍ട്ടികളെയൊന്നും തനിക്കറിയില്ല. മീഡിയയിലും പത്രത്തിലുമൊക്കെയേ സ്വപ്‌ന പറയുന്ന ആളുകളെ താന്‍ കണ്ടിട്ടുള്ളൂ. തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ. ഭവിഷ്യത്തുകള്‍ നേരിടാന്‍ ഒരുക്കമാണ്. ഇഡി തന്നെ ചോദ്യം ചെയ്തു. കാര്യങ്ങളെല്ലാം താന്‍ ഇഡിയോട് പറഞ്ഞതായും വിജേഷ് വ്യക്തമാക്കി.

Tags:    

Similar News