എയര്‍ ഇന്ത്യ സിഇഓ ഇല്‍കെര്‍ അയ്ജുവിന്റെ നിയമനം തടയണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്

Update: 2022-02-26 13:46 GMT

ന്യൂഡല്‍ഹി; ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ സിഇഒ ഇല്‍കെര്‍ അയ്ജുവിന്റെ നിയമം തടയണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. തുര്‍ക്കിയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുമായി അയ്ജുവിന്റെ ബന്ധമാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ കുറേകാലമായി മോശം ബന്ധത്തിലാണ്.

തുര്‍ക്കി എയര്‍ലൈന്‍സിന്റെ സിഇഒ ആയിരുന്നതിനു പുറമെ 1994ല്‍ ഇസ്താബൂളില്‍ തയ്യിബ് ഉര്‍ദുഗാന്‍ മേയറായിരുന്ന സമയത്ത് അയ്ജു അദ്ദേഹത്തിന്റെ ഉപദേഷ്ടാവുമായിരുന്നു.

ആര്‍എസ്എസ്സിന്റെ നിലപാടുകളെക്കുറിച്ച് റോയിട്ടേഴ്‌സ് പ്രതികരണമാരാഞ്ഞെങ്കിലു അയ്ജു നിശ്ശബ്ദത പാലിച്ചു.

സര്‍ക്കാരിന്റെ അധീനതയിലായിരുന്ന എയര്‍ ഇന്ത്യ ഈ അടുത്ത കാലത്താണ് ടാറ്റ ഗ്രൂപ്പ് വാങ്ങിയത്. വലിയ കടക്കെണിയിലായതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ തുച്ഛമായ വിലക്ക് ടാറ്റക്ക് കൈമാറിയത്.

അയ്ജു വ്യോമയാന മേഖലയിലെ നേതാവാണെന്നും ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനാവുമെന്നും ഫെബ്രുവരി 14ന് ടാറ്റ ഗ്രൂപ്പിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അയ്ജുവിനെതിരേയുള്ള വിമര്‍ശനങ്ങളോട് കേന്ദ്ര സര്‍ക്കാരും പ്രതികരിച്ചിട്ടില്ല.

തുര്‍ക്കിക്ക് ഇന്ത്യയുടെ ശത്രുവായ പാകിസ്താനോടാണ് താല്‍പര്യമെന്നും തുര്‍ക്കിക്കാരനായ അയ്ജുവിന്റെ നിയമനത്തെ അംഗീകരിക്കരുതെന്നും സ്വദേശി ജാഗ്രന്‍ മഞ്ച് കൊ-കണ്‍വീനര്‍ അശ്വനി മഹാജന്‍ പറഞ്ഞു. 

'ഇത് (എയര്‍ ഇന്ത്യ) ഒരു ദേശീയ വിമാനക്കമ്പനിയായിരുന്നു. (ടാറ്റ വാങ്ങിയെങ്കിലും) അതിന് ഇപ്പോഴും അതേ പ്രാധാന്യമുണ്ട്. പുതിയ നിയമനത്തിന് ടാറ്റയ്ക്ക് അനുമതി നല്‍കരുത്,'- മഹാജന്‍ പറഞ്ഞു.

വിദേശപൗരന്മാരെ ഇന്ത്യന്‍ കമ്പനികളുടെ സിഇഓ ആയി നിയമിക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമം.

അതേസമയം ഈ നിയമം പലപ്പോഴും സാങ്കേതികമായി മാത്രമായാണ് പരിഗണിക്കുക പതിവ്. അയ്ജുവിന്റെ നിയമനത്തില്‍ സുരക്ഷാസേനകളും ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. തുര്‍ക്കി ഭരണകൂടവുമായി അയ്ജുവിന്റെ ബന്ധമാണ് സുരക്ഷാസേന ഉയര്‍ത്തിയിരിക്കുന്നത്.

കശ്മീര്‍ പ്രശ്‌നത്തില്‍ ഉര്‍ദുഗാന്‍ അഭിപ്രായം പറഞ്ഞശേഷം ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ നല്ല ബന്ധമല്ല.

Tags: