എംപിമാരുടെ സസ്‌പെന്‍ഷന്‍; ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം

Update: 2021-11-30 07:23 GMT

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയ്‌ക്കെതിരേ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധ സൂചകമായി പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഗാന്ധി പ്രതിമക്കുമുന്നില്‍ കൂടി നിന്ന്  മുദ്രാവാക്യം മുഴക്കി. 

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാ സ്പീക്കര്‍ വെങ്കയ്യ നായിഡു തള്ളിയതിനെത്തുടര്‍ന്ന് ഇരു സഭകളില്‍നിന്നും പ്രതിപക്ഷ എംപിമാര്‍ ഇറങ്ങിപ്പോയിരുന്നു. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് തങ്ങള്‍ ഇറങ്ങിപ്പോവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് സഭയില്‍ പ്രഖ്യാപിച്ചത്. 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കിയെന്നാരോപിച്ചാണ് രാജ്യസഭയിലെ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പെഗസസ് ചാര സോഫ്റ്റ് വെയര്‍ പ്രശ്‌നത്തില്‍ സഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയായിരുന്നു നടപടി.

സിപിഎം എംപി എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, തൃണമൂല്‍ എംപി ശാന്താ ഛേത്രി, കോണ്‍ഗ്രസ്സിലെ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേനയിലെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദശായി തുടങ്ങിയവരാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇത്തരം സാഹചര്യത്തില്‍ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്നത് ഇതാദ്യമാണ്. റൂള്‍ 256 പ്രകാരം എംപിമാരെ നിലവിലുള്ള സമ്മേളന കാലയളവില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ സ്‌പെന്‍ഡ് ചെയ്യാവുന്നതാണ്.  

Tags: