സോഷ്യല്‍ മീഡിയയില്‍ വൈകാരിക പ്രതികരണവുമായി അതിജീവിത

Update: 2025-12-19 09:08 GMT

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈകാരിക പ്രതികരണവുമായി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട അതിജീവിത. ഞാന്‍ ചെയ്ത തെറ്റ്, എനിക്കെതിരേ ഒരു അക്രമം നടന്നപ്പോള്‍ അപ്പോള്‍ തന്നെ പോലിസില്‍ പരാതിപ്പെട്ടതാണെന്നു തുടങ്ങുന്ന കുറിപ്പാണ് ഇവര്‍ പങ്കുവച്ചത്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് അതിജീവിതയുടെ വൈകാരിക പ്രതികരണം.

സംഭവത്തില്‍ മാര്‍ട്ടിനെതിരേ പോലിസ് കേസെടുത്തിരുന്നു. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറിയിരുന്നു. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തില്‍ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം,

ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു, അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു

ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ

Not a victim, not a survivor, just a simple human being-

let me live.

Tags: