മസ്തിഷ്‌ക മരണം സംഭവിച്ച സുരേഷ് ഇനിയും ജീവിക്കും; അഞ്ച് പേരിലൂടെ

മസ്തിഷ്‌ക മരണം സംഭവിച്ച സുരേഷിന്റെ അവയവങ്ങള്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് ബന്ധുക്കള്‍ ദാനം ചെയ്തു

Update: 2021-09-28 11:21 GMT

പത്തനംതിട്ട: മസ്തിഷ്‌കമരണം സംഭവിച്ച ഇടുക്കി വണ്ടന്‍മേട് പാലത്തറ വീട്ടില്‍ പി എം സുരേഷ് (46) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. ചുമട്ട് തൊഴിലാളിയായ സുരേഷ് സെപ്റ്റംബര്‍ 24ന് രാത്രിയോടെ വണ്ടന്‍മേട്ടിലെ ജോലി സ്ഥലത്തെ സ്‌റ്റെപ്പില്‍ നിന്നും തെന്നി വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ 25ന് എറണാകുളം രാജഗിരി ആശുപത്രിയിലെത്തിച്ചു. ചികിത്സകള്‍ പുരോഗമിക്കവേ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.


മസ്തിഷ്‌ക മരണം സംഭവിച്ച സുരേഷിന്റെ അവയവങ്ങള്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് ബന്ധുക്കള്‍ ദാനം ചെയ്തു. കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. തീവ്രമായ വേദനയ്ക്കിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു.


അവയവദാനത്തിന് ഭാര്യ ബിന്ദു സുരേഷും മക്കളും സ്വമേധയാ രംഗത്ത് വരികയായിരുന്നു. അച്ഛന്‍ തന്നെ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞിരുന്നതായി മകനും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ വിനീഷ് പറഞ്ഞു. കരള്‍ കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള സൂപ്പര്‍ അര്‍ജന്റ് രോഗിയ്ക്കാണ് നല്‍കുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജ്, ഒരു വൃക്ക ലേക്‌ഷോര്‍ കൊച്ചി, കണ്ണുകള്‍ എല്‍ എഫ്. അങ്കമാലി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍ക്കാണ് നല്‍കുന്നത്.




Tags:    

Similar News