യുപിയിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധി മരവിപ്പിച്ച് സുപ്രിംകോടതി

Update: 2021-04-20 08:56 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ യുപിയിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി മരവിപ്പിച്ചു. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതിനെതിരേയാണ് യുപി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് ഹൈക്കോടതി വിധിയെന്ന് ആരോപിച്ച് സുപ്രിംകോടതിയെ സമീപിച്ചത്.

അലഹബാദ് ഹൈക്കോടതിയുടെ വിധി മരവിപ്പിച്ച സുപ്രിംകോടതി കൊവിഡ് നിയന്ത്രണത്തിനുവേണ്ടി ആസൂത്രണം ചെയ്ത പദ്ധതികളെക്കുറിച്ച് റിപോര്‍ട്ട്് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തിനുള്ളിലാണ് റിപോര്‍ട്ട് നല്‍കേണ്ടത്.

ലഖ്‌നോ, പ്രയാഗ് രാജ്, വരാണസി, കാന്‍പൂര്‍, ഖൊരക് പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഏപ്രില്‍ 26വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു അഹലബാദ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ നഗരങ്ങൡ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഇത്തരമൊരു ഉത്തരവ് സംസ്ഥാനത്തിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് യുപിയുടെ വാദം.

''കോടതി വിധിയിലൂടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ശരിയായ രീതിയല്ല, സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പല ഭരണപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാവും. സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാവാനും ഇതിടയാക്കും''- സംസസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ തത്ത്വത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നവരാത്രി, റംസാന്‍ ആഘോഷങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര് ഉണ്ടാവരുതെന്ന് യുപി സര്‍ക്കാര്‍ ഉത്തരിവിട്ടിട്ടുണ്ട്. എന്നാല്‍ ഒരിടത്തും പൂര്‍ണലോക്ക് ഡൗണ്‍ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്. പകരം ആഴ്ചാവസാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് യോഗി ആദിത്യനാഥിന്റെ നിലപാട്. ഇതിനെതിരേയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

യുപിയില്‍ 2,08,523 പേരാണ് നിലവില്‍ കൊവിഡ് ചികില്‍സ തേടുന്നത്. 24 മണിക്കൂറിനുള്ളില്‍ 18,021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,61,311 പേര്‍ രോഗമുക്തരായി. 9,997 പേര്‍ മരിച്ചു.

Tags:    

Similar News