പുതിയ യുജിസി ചട്ടങ്ങള്‍ക്കെതിരേ ഹരജികള്‍ ഒന്നിച്ച് പരിഗണിക്കും; കേന്ദ്രത്തിനും യുജിസിക്കും സുപ്രിംകോടതിയുടെ നോട്ടിസ്

Update: 2026-02-11 10:02 GMT

ന്യൂഡല്‍ഹി: വിവാദമായ പുതിയ യുജിസി ചട്ടങ്ങള്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട എല്ലാ ഹരജികളും ഒന്നിച്ച് പരിഗണിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. പുതുതായി സമര്‍പ്പിച്ച രണ്ടു ഹരജികളും പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും സര്‍വകലാശാലാനുഗമന കമ്മീഷനുമായ യുജിസിക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ മാര്‍ച്ച് 19ലേക്ക് മാറ്റിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിന് കൊണ്ടുവന്നതായി വ്യക്തമാക്കിയ പുതിയ ചട്ടങ്ങള്‍ക്കെതിരേ രാജവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

പുതിയ ചട്ടങ്ങളിലെ ചില വ്യവസ്ഥകള്‍ അവ്യക്തമാണെന്നും അവ ദുരുപയോഗത്തിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാതി വിവേചനം നിര്‍വചിക്കുന്നതില്‍ ജനറല്‍ വിഭാഗത്തെ ഒഴിവാക്കിയതിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കപ്പെടുന്നതായാണ് ഹരജിക്കാരുടെ വാദം. സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടിട്ടും ജാതിവിവേചനം സമൂഹത്തില്‍ തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. വര്‍ഗ്ഗരഹിത സമൂഹം ലക്ഷ്യമാക്കിയ രാഷ്ട്രം പിന്നാക്കചിന്തയിലേക്ക് വഴുതിപ്പോകുകയാണൊ എന്നും അദ്ദേഹം ചോദിച്ചു. ഉത്തരേന്ത്യയിലോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലോ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ റാഗിംഗ് ഉള്‍പ്പെടെയുള്ള വിവേചനപരമായ പ്രവൃത്തികള്‍ നടക്കുന്നത് ആശങ്കാജനകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പുതിയ ചട്ടങ്ങള്‍ വിദഗ്ധ സമിതിയെക്കൊണ്ട് പുനപരിശോധിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചട്ടങ്ങള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ 2012ലെ പഴയ ചട്ടങ്ങള്‍ സര്‍വകലാശാലകളില്‍ തുടര്‍ന്നും പ്രാബല്യത്തില്‍ തുടരണമെന്നും കോടതി വ്യക്തമാക്കി.

Tags: