ഗ്യാന്‍വാപി കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജി ബാബരി കേസില്‍ ഹിന്ദു കക്ഷിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍; രണ്ടാമന്‍ വിധി പ്രസ്താവിച്ച ജഡ്ജിയും
ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസും ബാബരി മസ്ജിദ് കേസും തമ്മില്‍ പ്രത്യക്ഷത്തില്‍ത്തന്നെ ഒരു ബന്ധമുണ്ട്. ബാബരി കേസില്‍ വിധി പറഞ്ഞ ഒരാള്‍ ഈ കേസ് കേള്‍ക്കുന്ന ബെഞ്ചിലുമുണ്ട്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. രണ്ടാമന്‍ പിഎസ് നരസിംഹയാണ്. അദ്ദേഹം ബാബരി കേസില്‍ ഹിന്ദു കക്ഷിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനാണ്.
ഗ്യാന്‍വാപി മസ്ജിദില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മസ്ജിദിലെ പ്രതിഷ്ഠയില്‍ വര്‍ഷം മുഴുവന്‍ തങ്ങള്‍ക്ക് ആരാധന നടത്തണമെന്നാണ് അവരുടെ ആവശ്യം. ദൃശ്യമായതും ദൃശ്യമല്ലാത്തതുമായ ദൈവങ്ങളെ ആരാധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
മസ്ജിദ്, അതിന്റെ പരിസരപ്രദേശം, കുളം എന്നിവിടങ്ങളില്‍ വീഡിയോ പരിശോധന നടത്തണമെന്ന വാരാണസി കോടതിയുടെ വിധിക്കെതിരേയാണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി പരാതി നല്‍കിയത്. അതാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
2019ല്‍ ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞശേഷം കേള്‍ക്കുന്ന ആദ്യ മസ്ജിദ്- ക്ഷേത്ര കേസാണ് ഇത്.
2019ലെ ബാബരി കേസില്‍ അഞ്ച് ജഡ്ജിമാരാണ് ഉണ്ടായിരുന്നത്. അതിലൊരാളാണ് ഡി വൈ ചന്ദ്രചൂഢ്. അന്ന് നാല്‍പത് ദിവസമാണ് തുടര്‍ച്ചയായി കേസ് കേട്ടത്. തുടര്‍ന്നാണ് ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ വിധിയായത്. മസ്ജിദിനുവേണ്ടി അഞ്ച് ഏക്കറും മറ്റൊരിടത്ത് നീക്കിവച്ചു.
ബാബരി കേസില്‍ എതിര്‍കക്ഷിയായിരുന്ന ഹിന്ദു ഹരജിക്കാരന്റെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് പി എസ് നരസിംഹ. അന്നദ്ദേഹം രാജേന്ദ്ര സിങ്ങിനെയാണ് പ്രിനിധീകരിച്ചിരുന്നത്. ബാബരി കേസിലെ ആദ്യ ഹരജിക്കാരനായ ഗോപാല്‍ സിങ് വിശാരദിന്റെ പിന്‍ഗാമിയാണ് രാജേന്ദ്ര സിങ്.
ബാബരി മസ്ജിദില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 1950ല്‍ പരാതി നല്‍കിയ ആളാണ് ഗോപാല്‍ സിങ് വിശാരദ്. മസ്ജിദില്‍ ഹിന്ദുത്വര്‍ സ്ഥാപിച്ച രാമപ്രതിഷ്ഠ മാറ്റുന്നതിന് സ്റ്റേയും ആവശ്യപ്പെട്ടിരുന്നു.
2021 ആഗസ്റ്റ് 31നാണ് പി എസ് നരസിംഹ സുപ്രിംകോടതി ജഡ്ജിയായി നിയമിതനായത്.
ഇവര്‍ രണ്ട് പേരും ഭാവിയില്‍ ചീഫ് ജസ്റ്റിസുമാരായി മാറും.
ചന്ദ്രചൂഢ് ഈ വര്‍ഷവും. നരസിംഹ 2027ലും.