കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍; നഷ്ടപരിഹാര നയം രൂപീകരിക്കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ എടുത്തതിന് ശേഷമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് 'നോഫോള്‍ട്ട്' നഷ്ടപരിഹാര നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിലവില്‍ വാക്‌സിനേഷന് ശേഷം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന ശാസ്ത്രീയ സംവിധാനം തുടരുമെന്നും കോടതി വ്യക്തമാക്കി. വാക്‌സിനേഷന്‍ കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ മരണങ്ങളോ സംഭവിച്ചാല്‍, സര്‍ക്കാരിനെയോ വാക്‌സിന്‍ നിര്‍മ്മിച്ച കമ്പനിയെയോ കുറ്റക്കാരനാണെന്ന് തെളിയിക്കേണ്ട ആവശ്യമില്ലാതെ നഷ്ടപരിഹാരം നല്‍കുന്ന സംവിധാനമാണ് 'നോഫോള്‍ട്ട്' നഷ്ടപരിഹാര നയം.
സാധാരണ കോടതിവഴക്കുകളില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ എതിര്‍ഭാഗത്തിന്റെ വീഴ്ച തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ ഈ നയപ്രകാരം, വാക്‌സിന്‍ മൂലമാണ് ആരോഗ്യപ്രശ്‌നം ഉണ്ടായതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രം മതിയാകും. ബാധിതര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അര്‍ഹത ലഭിക്കും. നിലവിലുള്ള ശാസ്ത്രീയ നിരീക്ഷണ സംവിധാനം തുടരുമെന്നതിനാല്‍, പ്രത്യേകമായി കോടതി നിയമിക്കുന്ന വിദഗ്ദ്ധ സമിതിയുടെ ആവശ്യമില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി. ഈ വിധി നിലനില്‍ക്കെ തന്നെ, നിയമപരമായി ലഭ്യമായ മറ്റു മാര്‍ഗങ്ങള്‍ തേടുന്നതില്‍ നിന്ന് ആരെയും തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, നഷ്ടപരിഹാര നയം രൂപീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റ് അധികാരികളുടെയോ കുറ്റസമ്മതമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2021ല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ രണ്ടു സ്ത്രീകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചുകൊണ്ടിരിക്കെയാണ് സുപ്രിംകോടതിയുടെ ഈ നിര്‍ദേശം.
