വേനലവധിയും പെരുന്നാളും; യുഎഇ-കേരള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

Update: 2026-02-21 02:47 GMT

ദുബായ്: റമസാനും സ്‌കൂള്‍ അവധിയും ചെറിയ പെരുന്നാളും ഒത്തുചേരുന്ന മാര്‍ച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍. കേരളത്തിന് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള വിമാന നിരക്കുകളും കുതിച്ചുയര്‍ന്നതോടെ മടക്കയാത്രയടക്കം വലിയ ചിലവേറിയതായി. യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഇത്തവണ വലിയ സാമ്പത്തിക ബാധ്യതയാകും.

നാട്ടിലെത്തി പെരുന്നാള്‍ ആഘോഷിച്ച് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കും അവധിയാഘോഷിക്കാന്‍ ഗള്‍ഫിലേക്ക് വിമാനം കയറാനിരിക്കുന്നവര്‍ക്കും ഇത്തവണയും വന്‍ നിരാശ തന്നെയാണുണ്ടായിരിക്കുന്നത്. വേനലവധിയും പെരുന്നാളും ഒത്തുവന്നതോടെയാണ് വിമാനക്കനമ്പനികള്‍ പതവുപോലെ ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്.

ഈ മാസം 320 മുതല്‍ 350 ദിര്‍ഹം വരേയാണ് യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റിന്റെ നിരക്ക്. എന്നാല്‍ മാര്‍ച്ച് അവസാന വാരമാകുന്നതോടെ ഇത് 1,000 ദിര്‍ഹത്തിന് മുകളിലാകും. അതായത് സാധാരണ ലഭിക്കുന്ന നിരക്കിന്റെ ഇരട്ടിയിലേറെ തുക നല്‍കേണ്ടി വരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 20 ശതമാനം വരെ അധിക വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 19 വരേയുള്ള ദിവസങ്ങളിലാണ് ഇരട്ടിയിലധികം ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്.

കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ച്ച് പകുതിക്ക് ശേഷം യുഎഇയിലേക്കുള്ള നിരക്ക് സാധാരണയേക്കാള്‍ 150 ശതമാനത്തോളം വര്‍ധിച്ചു. ഇരുപതിനായിരം മുതല്‍ ഇരുപത്തിയെണ്ണായിരം വരെയാണ് ടിക്കറ്റ് നിരക്ക്. മാര്‍ച്ച് അവസാന വാരം നാട്ടില്‍ നിന്ന് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ വണ്‍-വേ ടിക്കറ്റിന് മാത്രം 20,000 മുതല്‍ 28,000 രൂപ വരെ നല്‍കണം. ഫെബ്രുവരിയില്‍ ഇത് 8,000-12,000 രൂപ പരിധിയിലായിരുന്നു.

കേരളത്തില്‍ നിന്ന് വിദേശങ്ങളിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്നവര്‍ക്കും നിരക്ക് വര്‍ധന തിരിച്ചടിയാണ്. യുഎഇ വഴി ലണ്ടന്‍, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ക്കും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ജപ്പാനിലെ ചെറി ബ്ലോസം സീസണും പെരുന്നാളും ഒന്നിച്ചുവരുന്നത് ടൂറിസ്റ്റ് പാക്കേജുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങി എവിടെ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്നാലും സ്ഥിതി ഇതുതന്നെ.

മാര്‍ച്ച് 20ഓടെ എത്തുന്ന ചെറിയ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവരും തിരികെ വരുന്നവരും ഒരുപോലെയുള്ളത് തിരക്ക് കൂട്ടി. ഇന്ത്യയിലേയും യുഎഇയിലേയും സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് ഇതേ സമയത്താണ്. കുടുംബങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിമാനക്കമ്പനികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. മാര്‍ച്ച് പകുതിയോടെ സിബിഎസ്ഇ പരീക്ഷകള്‍ കഴിയുന്നതും വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ യാത്ര ചെയ്യുന്നതും നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നു.

Tags: