രാജ്യത്ത് തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യകള്‍ പെരുകുന്നു; 2020ല്‍ 3,500 പേര്‍

Update: 2022-02-11 02:38 GMT

ന്യൂഡല്‍ഹി; രാജ്യത്ത് തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യകള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി പെരുകുന്നതായി കണക്കുകള്‍. കടക്കെണിയിലായി മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കി നല്‍കിയ മറുപടിയില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

2020ല്‍ തൊഴിലില്ലായ്മ മൂലം രാജ്യത്ത് 3,548 ആത്മഹത്യകള്‍ നടന്നു.

2018നും 2020നും ഇടയില്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കനുസരിച്ച് 16,091 പേര്‍ ആത്മഹത്യ ചെയ്തു. പാപ്പരായതും കടക്കെണിയുമാണ് പ്രധാന കാരണം. 2018ല്‍ 4,970 പേരും 2019ല്‍ 5,908 പേരും 2020ല്‍ 5,213 പേരുമാണ് ആത്മഹത്യ ചെയ്തത്.

വിവിധ വകുപ്പുകളില്‍ നിന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോ ശേഖരിച്ച കണക്കനുസരിച്ച് തൊഴിലില്ലായ്മയുടെ ഭാഗമായ മരണങ്ങള്‍ രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷമായി പെരുകുകയാണ്. 2019ല്‍ 2,851 പേര്‍ തൊഴിലില്ലായ്മ മൂലം ആത്മഹത്യചെയ്തു. 2018ല്‍ 2,741, 2017ല്‍ 2,404, 2016ല്‍ 2,298, 2015ല്‍ 2,723, 2014ല്‍ 2,207 എന്നിങ്ങനെയായിരുന്നു മറ്റ് കണക്കുകള്‍.

2020 കാലത്ത് തൊഴിലില്ലായ്മ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കര്‍ണാടകയിലാണ്, 720 പേര്‍. മഹാരാഷ്ട്ര 625, തമിഴ്‌നാട് 336, അസം 234, യുപി 227 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

കടക്കെണിയിലായി ആത്മഹത്യ ചെയ്തവര്‍ കൂടുതല്‍ മഹാരാഷ്ട്രയിലാണ്.

2020ല്‍ രാജ്യത്ത് 1.53 ലക്ഷം പേര്‍ വിവിധ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തു. 2019ല്‍ 1.39 പേരും ആത്മഹത്യ ചെയ്തു.

Tags:    

Similar News